മുന്നിൽ നിന്നും അഞ്ചിലേക്ക് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി.നിബന്ധനകള്‍ ഒഴിവാക്കണം ” ഐസിക്

തൊഴിലുറപ്പ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കാണ് പ്രഥമ പരിഗണന. തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി രൂപ അധികം വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു

0


ഡൽഹി :സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻപറഞ്ഞു . മൂന്നിൽ നിന്ന് അഞ്ച് ശതമാനമായാണ് ഉയർത്തിയത്. ഇത് നടപ്പുസാമ്പത്തിക വർഷത്തേക്ക് മാത്രമായിരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ് കേന്ദ്രം അംഗീകരിച്ചത്.

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാംഘട്ട പ്രഖ്യാപനമാണ് ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത്. ഏഴ് മേഖലകളിൽ ഊന്നിയുള്ള പ്രഖ്യാപനത്തിൽ തൊഴിലുറപ്പ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കാണ് പ്രഥമ പരിഗണന. തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി രൂപ അധികം വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖല കൂടുതൽ പരിഷ്‌കരിക്കും. രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകർച്ച വ്യാധി ചികിത്സാ ബ്ലോക്കുകൾ തുടങ്ങും. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു

അതേസമയം വായ്പാപരിധിക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഒഴിവാക്കുകയോ ചര്‍ച്ച നടത്തുകയോ വേണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വായ്പാപരിധി ഉയര്‍ത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നിബന്ധനകളോട് കേരളത്തിന് എതിര്‍പ്പുണ്ട്.

പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കല്‍ നിബന്ധനയായി വന്നാല്‍ കേരളം അംഗീകരിക്കില്ല. കൊള്ളപ്പലിശ ഒഴിവാക്കാന്‍ കേന്ദ്രം വായ്പ എടുത്ത് നല്‍കണമെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.18087 കോടി രൂപ കേരളത്തിന് അധികമായി വായ്പ എടുക്കാം. കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതിമാത്രമേ നികത്താന്‍ കഴിയൂ. കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ച് ശതമാനം എടുക്കാന്‍ അനുവദിക്കണം. കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി വിഹിതം പൂര്‍ണമായും നല്‍കണം.

കേന്ദ്രം അനുവദിച്ച 13000 കോടി രൂപയില്‍ 9000 കോടി രൂപയും കേരളം എടുത്തുകഴിഞ്ഞു. എന്നാല്‍ ഒന്‍പത് ശതമാനമാണ് പലിശ. ഈ വായ്പ ആര്‍ബിഐയില്‍ നിന്ന് എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. എങ്കില്‍ മാത്രമേ ന്യായമായ പലിശയ്ക്ക് വായ്പ കിട്ടൂ.

40000കോടി തൊഴിലുറപ്പിന് അനുവദിച്ചത് ഉചിതമായ നടപടിയാണ്. എന്നാല്‍ തൊഴിലുറപ്പ് കൂലി മുന്‍വര്‍ഷത്തെ അനുപാതത്തില്‍ മുന്‍കൂറായി നല്‍കി ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കണം.

ഊര്‍ജമേഖലയില്‍ കേന്ദ്രം പറയുന്ന പല പരിഷ്‌കാരങ്ങളും നടപ്പാക്കാനാകില്ല. ഈ പ്രതിസന്ധി കാലഘട്ടത്തെ ഇത്തരം പരിഷ്‌കാരങ്ങള്‍ക്കുള്ള അവസരമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. സമ്പൂര്‍ണ ആത്മനിര്‍ഭര്‍ പാക്കേജിനെക്കുറിച്ചുള്ള പ്രതികരണം നാളെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

You might also like

-