തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പരാമർശത്തിൽ പ്രതികരണവുമായി നേതാക്കൾ.പ്രസ്താവന തള്ളി സിപിഎമ്മും കോണ്‍ഗ്രസും സ്വാഗതം   ചെയ്ത് ബി ജെ പി

ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ട വിഷയം തന്നെയാണ് കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന അന്വേഷണത്തിലേക്കാണ് പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു

0

തിരുവനന്തപുരം| റബർ വില ഉയർത്തിയാൽ ബിജെപി ക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പരാമർശത്തിൽ പ്രതികരണവുമായി നേതാക്കൾ.റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ ഒരു മടിയുമില്ലെന്ന തലശ്ശേരി അതിരൂപ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന.ബിഷപ്പിന്റെ പ്രസ്താവനയെ സിപിഎമ്മും കോണ്‍ഗ്രസും തള്ളിയപ്പോള്‍ ഇത് മാറ്റത്തിന്റെ സൂചനയാണെന്നാണ് ബിജെപിയുടെ പ്രതികരണം. അതേ സമയം ബിഷപ്പിനെ തള്ളാതെയായിരുന്നു എല്‍ഡിഎഫ് ഘടകക്ഷി നേതാവായ ജോസ് കെ.മാണിയുടെ പ്രതികരണം.

ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ട വിഷയം തന്നെയാണ് കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന അന്വേഷണത്തിലേക്കാണ് പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

‘ഞങ്ങള്‍ ഇക്കാര്യത്തില്‍ എല്ലാ കര്‍ഷക പ്രതിനിധികളുമായും ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും അത്താണിയായി ഇനി നരേന്ദ്ര മോദി സര്‍ക്കാര്‍ മാത്രമേയുള്ളൂവെന്നതാണ് സത്യം. അതിന്റെ ഭാഗമായി മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കേരളത്തിലും വരേണ്ടതുണ്ട്. അതിന് എല്ലാവരും പിന്തുണയ്ക്കണം. കേരളത്തിലെ മതസാമുദായിക വിഭാഗങ്ങള്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം അസ്വസ്ഥരാകുന്നുണ്ട് എന്നതിന് തെളിവാണ് പിതാവിന്റെ പ്രസ്താവനയോടുള്ള എം.വി.ഗോവിന്ദന്റെ പ്രതികരണം. കര്‍ഷര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ അനക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രിന നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്’ ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

കര്‍ഷകരോടുള്ള കേന്ദ്ര നിലപാട് ഇതിനോടകം വ്യക്തമാക്കപ്പെട്ടതാണെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം. കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് ആര്‍ക്കാണ് അറിയാത്തത്. കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. രാജ്യത്ത് പള്ളികള്‍ അക്രമിക്കപ്പെടുന്നു. ഈ ബിജെപിയാണോ മഹാന്‍മാരെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.

ഒരു തുരുപ്പ് ചീട്ടിട്ട് ഈ കേരളം പിടിച്ചടക്കാമെന്ന ധാരണയൊന്നും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. അത്തരം നീക്കങ്ങളൊന്നും ഇവിടെ വിലപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘റബ്ബര്‍ മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്നം. വേറെയും നിരവധി പ്രശ്നങ്ങള്‍ ക്രിസ്ത്യാനിയ്ക്കുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ക്രിസ്ത്യന്‍ സമൂഹങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും അങ്ങനെയുള്ളപ്പോള്‍ റബ്ബര്‍ വില ചൂണ്ടിക്കാട്ടി എങ്ങനെ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യാന്‍ പറയും’ ഗോവിന്ദന്‍ പ്രതികരിച്ചു.ആർച്ച് ബിഷപ്പിന്റെ പ്രസ്താവന തനിക്കറിയില്ലെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി  ബിജെപിയുടെ സോഷ്യൽ എൻജിനീയറിങ് കേരളത്തിൽ ഫലപ്രദമാകില്ലെന്നും പ്രതികരിച്ചു.

കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിയുടേയും റബ്ബറിന്റെ വിലയിടിവിന്റെയും പ്രധാന കാരണം കേന്ദ്രത്തിന്റെ നയങ്ങളാണ്. ആ നയം തിരുത്തണമെന്നതാണ് ബിഷപ്പിന്റെ പ്രസംഗത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി പ്രതികരിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ ഇതെക്കെ ചര്‍ച്ചയാകുമെന്നും ജോസ് കെ.മാണി പറഞ്ഞു.

അതേ സമയം താന്‍ പറഞ്ഞത് മലയോര കര്‍ഷകരുടെ നിലപാടാണെന്നും സഭയും ബി.ജെ.പിയും തമ്മിലുള്ള സഖ്യമായി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നുമാണ് തലശ്ശേരി ബിഷപ്പ് പ്രതികരിച്ചത്. കര്‍ഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണത്. അവരുടെ പൊതുവികാരം താന്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി മാത്രമല്ല കര്‍ഷകരെ സഹായിക്കുന്ന ഏതു മുന്നണിയേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയെ സഹായിക്കാമെന്നല്ല ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ വേണ്ടി നയം രൂപീകരിക്കാന്‍ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയ്ക്കാണ് അതു കൊണ്ടാണ് റബ്ബറിന്റെ ഇറക്കുമതി തീരുവയെ കുറിച്ച് തീരുമാനമെടുക്കുകയും റബ്ബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്നും പറഞ്ഞത്. കാരണം അവര്‍ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യമാണ്. അവരുടെ ആകെ വരുമാന മാര്‍ഗം റബ്ബര്‍ കൃഷിയാണ്. റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല. മറിച്ച് കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ്. കര്‍ഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. അത് ഇടതോ കോണ്‍ഗ്രസോ ബി.ജെ.പിയോ ആകട്ടെ.’ അദ്ദേഹം വ്യക്തമാക്കി.

അവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്നമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. രാവിലെ മാധ്യമങ്ങളെ കണ്ട ആർച്ച് ബിഷപ്പ് എം വി ഗോവിന്ദനും മറുപടി നൽകി. റബറിന്റെ വില നിസാരവിഷയമായി ഗോവിന്ദൻ മാഷിന് തോന്നുന്നുവെങ്കിൽ മലയോര കർഷകർക്ക് അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.ആർഎസ്എസും ബിജെപിയുമൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വരുന്നെന്നും കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവർക്കറിയാമെന്നമാണ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്. പുള്ളിപുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല. ആർ എസ് എസിന്റെ വിചാരധാരയിൽ മുസ്ലീങ്ങളും, ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളും ആണ് ശത്രുക്കളെന്നും രാജേഷ് പറഞ്ഞു.

എന്നാൽ, ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണെന്നും കർഷക പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.ബിഷപ്പ് ജോസഫ് പാംബ്ലാനി നടത്തിയത് കേന്ദ്ര നയത്തിനെതിരായ പ്രതികരണമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. റബർ വിലയിടിവിന് കാരണക്കാരായ കേന്ദ്രം നയങ്ങൾ തിരുത്തണമെന്നാണ് ബിഷപ്പ് പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു.

റബർവില 300 രൂപയാക്കിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലാ എന്ന വിഷമം കുടിയേറ്റ ജനത പരിഹരിക്കുമെന്നുമായിരുന്നു ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. ഇന്നലെ നടത്തിയ പ്രസംഗം രാഷ്ട്രീയ ചർച്ചയായ ശേഷവും ആർച്ച് ബിഷപ്പ് നിലപാട് ആവർത്തിച്ചു. റബർ വിലയിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും മാർ ജോസഫ് പാംപ്ലാനി വിമർശിക്കുകയും ചെയ്തു.

You might also like

-