വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല

0

തിരുവനതപുരം | മൂർഖൻ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തുന്നു. ന്യൂറോ മരുന്നുകളും ആന്റിവെനങ്ങളും നൽകിയത് ഫലം കണ്ടേക്കും. നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന വാവാ സുരേഷ് ഇന്ന് ബോധാവസ്ഥയിലെത്തുമെന്നാണ് ഡോക്ടർമാർ കണക്ക് കൂട്ടുന്നത്. രാവിലെ 10നും വൈകിട്ട് 7 നും വാവ സുരേഷിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ കോട്ടയം മെഡിക്കൽ കോളേജ് പുറത്തിറക്കും.വാവ സുരേഷിന് യാത്രാ മധ്യേ തന്നെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തുമ്പോൾ ഹൃദയമിടിപ്പ് 20 മാത്രമായിരുന്നു. എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടർ ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാം ഉണ്ടാകാം എന്നതിനെ കുറിച്ച് അറിയാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ആദ്യം പ്രതികരണം കുറവായിരുന്നുവെങ്കിലും നിലവിൽ ചോദ്യങ്ങളോടും മറ്റും പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.
ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു.

ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

You might also like

-