കനത്ത മഴ! മുല്ലപ്പെരിയാര്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

0

തേക്കടി |കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ റൂള്‍ കര്‍വ്.തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലവിഭവ വകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ 134.75 അടി ജലമാണുള്ളത്. ഇന്നത്തെ റൂള്‍ കര്‍വ് 137.15 അടിയാണ്. ഓഗസ്റ്റ് 10 ന് ഇത് 137.5 അടിയായി ഉയരും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഒറ്റ ദിവസം തന്നെ ജലനിരപ്പ് 2-3 അടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇടുക്കിയില്‍ 2374.52 അടിയാണ് ഇന്നലെ വരെയുള്ളത്. അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 75 ശതമാനം മാത്രമാണ് ഇപ്പോള്‍ വെള്ളം ഉള്ളത്. വൃഷ്ടി പ്രദേശത്ത് കാര്യമായ മഴയില്ല. എങ്കിലും കൃത്യമായ അവലോകം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലനിരപ്പ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തീവ്രമാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ആവശ്യമെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) കൂടുതല്‍ സംഘങ്ങളെ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഡാം തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കി വള്ളക്കടവ് പ്രേദേശത്തുള്ളവരെ മാറ്റാന്‍ സൈറണ്‍ സിസ്റ്റം (അലര്‍ട് കൊടുക്കാന്‍) സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉണ്ട്. മുല്ലപെരിയാറുമായി ബന്ധപെട്ട് മറ്റൊരു കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത നിവാരണത്തിനുള്ള വാഹനങ്ങള്‍ സജ്ജമാണ്, വില്ലേജ് ഓഫിസര്‍മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും സഹായത്തോടെ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലയങ്ങളുടെ പരിശോധനകള്‍ നടന്നു വരികയാണ്. അടിയന്തിര ഘട്ടങ്ങളില്‍ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് അതാത് വില്ലേജ് ഓഫിസര്‍മാര്‍, പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍ എന്നിവരുടെ പക്കലുണ്ട്. റവന്യൂ വകുപ്പ് പൂര്‍ണസജ്ജമാണെന്ന് ഭൂരേഖ തഹസില്‍ദാര്‍ സുനില്‍കുമാര്‍ പറഞ്ഞു.

You might also like

-