ബിജെപിയുടെ തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ല; അമിത്ഷായ്‌ക്കെതിരേ ആഞ്ഞടിച്ച് വിഎസ്

ശബരിമലയില്‍ സ്ത്രീകള്‍ കയറണം എന്ന് ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ നിലപാടെടുക്കുകയും, സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് കേരളത്തിലെത്തുമ്പോള്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പും കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട് എന്ന് അമിത് ഷാ മനസ്സിലാക്കുന്നത് നല്ലതാണെന്നും വിഎസ് പറഞ്ഞു

0

തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ കേന്ദ്രത്തില്‍ സ്വീകരിക്കുന്ന നിലപാടിന് നേര്‍വിപരീതമായി കേരളത്തില്‍ നിലപാട് പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരേ വിഎസ് അച്യുതാനന്ദന്‍. പച്ചക്കള്ളം നാടുനീളെ പ്രസംഗിച്ച് ജനങ്ങളെ വഞ്ചിക്കുന്ന ബിജെപിയുടെ തട്ടിപ്പ് കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ലെന്ന് വിഎസ് തുറന്നടിച്ചു.കേരളത്തിന്റെ മനസ്സറിയാതെ, ഇവിടെ വന്ന് വര്‍ഗീയ വാചകക്കസര്‍ത്ത് നടത്തി കയ്യടി നേടാനാവുമോ എന്ന് നോക്കുകയാണ് ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്ന് വിഎസ് പറഞ്ഞു

ശബരിമലയില്‍ സമരം ചെയ്യുന്നവരെ ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും ഇതു പിണറായി സര്‍ക്കാര്‍ ചെവി തുറന്നുകേട്ടോളൂ എന്നുമായിരുന്നു കണ്ണൂരില്‍ അമിത്ഷാ പ്രസംഗിച്ചിരുന്നത്. കേരളത്തിന്റെ മനസറിയാതെ ഇവിടെ വന്ന് വര്‍ഗീയ വാചക കസര്‍ത്ത് നടത്തി കയ്യടി നേടാനാവുമോ എന്ന് നോക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍. ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണം എന്ന നിലപാടെടുത്ത അമിത് ഷാ, കേരളത്തിലെത്തിയപ്പോള്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. ഇക്കാര്യം അമിത് ഷായും മനസിലാക്കുന്നത് നല്ലതാണെന്നും വിഎസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തത് എന്താണെന്ന് ഇവിടത്തെ കൊച്ച് കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം.കഞ്ചിക്കോട് കോച്ച് ഫാക്റ്ററിയടക്കം, കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളോട് മുഖം തിരിക്കുകയും, അതേ സമയം, അതെല്ലാം അനുവദിച്ചു തന്നത് തങ്ങളാണ് എന്ന പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ലെന്നും വിഎസ് വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ അധികാരത്തിലുള്ളതു ബിജെപിയുടെ ദയാദാക്ഷിണ്യം മൂലമല്ല, സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായ്ക്ക് മറുപടി നല്‍കിയിരുന്നു

You might also like

-