ഇടുക്കിയില്‍ 28-ന്‌ യു.ഡി.എഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനവിരുദ്ധമെന്ന്‌ സി.പി.ഐ.എം

സംസ്ഥാന സര്‍ക്കാര്‍ സംരഭക വര്‍ഷമായി തെരഞ്ഞെടുത്ത ഈ വര്‍ഷം മാത്രം 2757 പുതിയ സംരഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതിന്റെ തെളിവുകള്‍ സി.പി.ഐ.എം ജില്ലാസെക്രട്ടറിയേറ്റ്‌ പുറത്ത്‌ വിട്ടു. 154.8 കോടിയുടെ സംരഭങ്ങളിലായി 5663 പേര്‍ക്ക്‌ തൊഴില്‍ ലഭ്യമായി. ആരോപണങ്ങള്‍ ഉന്നയിക്കുന്ന യു.ഡി.എഫ്‌ ചെയര്‍മാന്‍ പ്രസിഡന്റായിട്ടുള്ള ബാങ്കിന്‌ മാത്രം സംരഭങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം അനുവദിച്ചു.

0

ചെറുതോണി | ഭൂപ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ഇടുക്കിയില്‍ 28-ന്‌ യു.ഡി.എഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനവിരുദ്ധമെന്ന്‌ സി.പി.ഐ.എം. വ്യവസായ മന്ത്രി പി. രാജീവ്‌ ജില്ലയിലെത്തുന്ന ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌ ജില്ലയുടെ വികസനം തകര്‍ക്കുന്നതിന്റെ ഭാഗമായാണെന്നാണ്‌ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌. ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനാണ്‌ യു.ഡി.എഫ്‌ നേതൃത്വം ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സംരഭകത്വമുന്നേറ്റം ലക്ഷ്യമിട്ട്‌ ജില്ലയില്‍ സംഘടിപ്പിച്ചിരുന്ന സെമിനാറില്‍ പങ്കെടുക്കാനായി വ്യവസായ മന്ത്രി ജില്ലയിലെത്താന്‍ തീരുമാനിച്ചിരുന്ന അതേ ദിവസമാണ്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഭൂനിയമ ചട്ടം ഭേദഗതി ചെയ്യാത്തത്‌ മൂലം ജില്ലയില്‍ പുതിയ സംരഭങ്ങള്‍ ഒന്നും തുടങ്ങാനായിട്ടില്ലെന്നും അതിനാല്‍ മന്ത്രിയുടെ സന്ദര്‍ശനം അനാവശ്യമാണെന്നുമാണ്‌ ഹര്‍ത്താല്‍ അനുകൂലികളുടെ വാദം. എന്നാല്‍ കണക്കുകള്‍ നിരത്തി ഇത്‌ വസ്‌തുതാവിരുദ്ധമെന്ന്‌ സ്ഥാപിക്കുകയാണ്‌ സി.പി.ഐ.എം നേതൃത്വം.

സംസ്ഥാന സര്‍ക്കാര്‍ സംരഭക വര്‍ഷമായി തെരഞ്ഞെടുത്ത ഈ വര്‍ഷം മാത്രം 2757 പുതിയ സംരഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതിന്റെ തെളിവുകള്‍ സി.പി.ഐ.എം ജില്ലാസെക്രട്ടറിയേറ്റ്‌ പുറത്ത്‌ വിട്ടു. 154.8 കോടിയുടെ സംരഭങ്ങളിലായി 5663 പേര്‍ക്ക്‌ തൊഴില്‍ ലഭ്യമായി. ആരോപണങ്ങള്‍ ഉന്നയിക്കുന്ന യു.ഡി.എഫ്‌ ചെയര്‍മാന്‍ പ്രസിഡന്റായിട്ടുള്ള ബാങ്കിന്‌ മാത്രം സംരഭങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം അനുവദിച്ചു. ബാങ്ക്‌ നേതൃത്വം നല്‍കുന്ന ധാന്യപ്പൊടി നിര്‍മാണ യൂണിറ്റ്‌ ആഗസ്‌റ്റില്‍ മന്ത്രി വി.എന്‍ വാസവനാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചതെന്നും പുറത്ത്‌ വിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

അതേസമയം ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന കാഴ്‌ചപ്പാടില്‍ നിന്നാണ്‌ യു.ഡി.എഫിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനമെന്നും സി.പി.ഐ.എം നേതൃത്വം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭൂപതിവ്‌ ചട്ടം ഭേദഗതി ചെയ്‌ത്‌ സമഗ്രനിയമനിര്‍മാണത്തിനാണ്‌ സര്‍ക്കാര്‍ തയാറെടുക്കുന്നത്‌. കര്‍ഷകര്‍ക്കും വാണിജ്യസ്ഥാപന ഉടമകള്‍ക്കും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ട്‌ മനസിലാക്കുകയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനോദ്ദേശം. അതില്‍ രാഷ്‌ട്രീയമുതലടുപ്പിനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ശ്രമിക്കുന്നതെന്ന്‌ എം.എം മണി എം.എല്‍.എ പ്രതികരിച്ചു.ഭൂപതിവ്‌ ചട്ടപ്രകാരം വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ കെട്ടിടം പണിയുന്നതടക്കമുള്ള കാര്യങ്ങളില്‍ ജില്ലയില്‍ തടസങ്ങള്‍ നിലനില്‍ക്കുകയാണ്‌. ഈ സാഹചര്യത്തില്‍ വ്യവസായ മന്ത്രിയുടെ സന്ദര്‍ശനം അതീവപ്രാധാന്യമുള്ളതായിരുന്നു. അത്‌ അട്ടിമറിച്ച്‌ ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കാനാണ്‌ യു.ഡി.എഫിന്റെ പ്രഹസന ഹര്‍ത്താലെന്നും നേതൃത്വം വ്യക്തമാക്കി.

You might also like

-