യുക്രൈനിൽനിന്നും മടങ്ങിവരാൻ 213 മലയാളി വിദ്യാര്ത്ഥികൾ പലരും ഒറ്റ പെട്ടതായി റിപ്പോർട്ട്

യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു

0

കീവ്|   യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 213 മലയാളി വിദ്യാർത്ഥികളാണ് ഈ രണ്ട് നഗരങ്ങളിലെയും സർവകലാശാലകളിലായി കുടുങ്ങിക്കിടക്കുന്നത്. എയർ ഇന്ത്യ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതോടെ തിരികെ വരാൻ ഒരു വഴിയുമില്ലാതെ അവിടെ കുടുങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾ.യുക്രൈനിലേക്ക് കര മാർഗം റഷ്യയിൽ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാർകിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗവും ഈ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെ കനത്ത ആശങ്കയിലാണ് കുട്ടികൾ.

ഇതിൽ ഖാർകിവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്ഫോടനമുണ്ടായെന്നും ഇത് നേരിട്ട് കണ്ടെന്നും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾപറഞ്ഞു. റഷ്യൻ സൈന്യം ഒഡേസ തുറമുഖത്ത് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഖാർകിവ് നഗരത്തിന്‍റെ അതിർത്തി വഴിയും സൈന്യം ഇവിടേക്ക് പ്രവേശിക്കുന്നു.

യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോർക്കയും അറിയിക്കുന്നത്.

വിദ്യാർത്ഥികളിൽ പലരും പല എയർ ഇന്ത്യ വിമാനങ്ങളിലായി തിരികെ വരാനിരുന്നവരാണ്. എയർ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യൻ ആക്രമണമുണ്ടായി. ഇത്തരത്തിൽ ആക്രമണമുണ്ടായേക്കും എന്ന് നേരത്തേ വിവരം ലഭിച്ചതിനാൽ നേരത്തേഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെ മടങ്ങിയിരുന്നു. ബെലാറഷ്യൻ സൈന്യവും കൂടി പങ്കെടുത്ത ആക്രമണമാണ് ഈ വിമാനത്താവളത്തിൽ നടന്നത്.

182 വിദ്യാർത്ഥികളാണ് നോർക്കയെ അറിയിച്ച് യുക്രൈനിൽ പോയിട്ടുള്ളത്. എന്നാൽ നോർക്കയെ അറിയിക്കാതെ എത്ര കുട്ടികൾ പോയി എന്നതിന് കണക്കില്ല എന്നാണ് നോർക്ക ചെയർമാനും മുൻ എംഎൽഎയുമായ പി ശ്രീരാമകൃഷ്ണൻ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം വരെ അവിടെ നിൽക്കണമെന്ന് നിർബന്ധമില്ലാത്ത കുട്ടികളോട് തിരികെയെത്താൻ നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നതാണ്. ഇതനുസരിച്ച് നിരവധി കുട്ടികൾ തിരികെയെത്തി.ക്ലാസുകൾ നഷ്ടപ്പെട്ട് പോകുമെന്ന് കരുതിയാണ് പല കുട്ടികളും അവിടെ തുടർന്നത്. സ്ഥിതി വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും ചർച്ച ചെയ്ത് വരികയാണ്.

ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈകിപ്പിക്കാതെ തിരക്കിട്ട നടപടികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വേണു രാജാമണി പറഞ്ഞു.കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നടക്കം ഫോണ്‍വിളികള്‍ രാവിലെ മുതല്‍ എത്തുന്നുണ്ട്. മലയാളികളെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള മാര്‍ഗങ്ങളാണ് നോക്കുന്നത്. തത്ക്കാലം സമാധാനത്തോടെ സുരക്ഷിതമായി ജനങ്ങള്‍ കഴിയണം. ഇന്ത്യക്കാരെ എത്രയും വേഗം തിരിച്ചെത്തിക്കുക എന്നതാണ് നമ്മളാലോചിക്കുന്നത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. എല്ലാ രാജ്യങ്ങളുടെയും സമാധാനമാണ് ആവശ്യം’. വേണു രാജാമണി പറഞ്ഞു.

You might also like

-