“സുന്ദരയെ തനിക്ക് അറിയില്ല” തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂറാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്

0

കാസർകോഡ് : മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴ നല്‍കിയെന്ന് പറയുന്ന സുന്ദരയെ തനിക്ക് അറിയില്ലെന്നും സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പിടിച്ചു എന്ന് സുന്ദര പറയുന്ന താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത് നിയമവ്യവസ്ഥയില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ്. അറിയാവുന്ന വിവരങ്ങള്‍ കൈമാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂറാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. സുരേഷ് ഗോപി എംപിയെ അപമാനിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ സേവന പ്രവര്‍ത്തനത്തില്‍ പലര്‍ക്കും അസൂയയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ് അന്വേഷണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന പരാതിയിൽ ഐപിസി 171 ബി, ഇ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.

You might also like

-