മന്ത്രി ഇടപെട്ടു: ഒരുമാസമായി ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിയ്ക്ക് സംരക്ഷണം

16 വയസുള്ള പെണ്‍കുട്ടിയെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ബാലികാ സദനത്തിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ ബാലികാ സദനത്തിലെത്തി കുട്ടിയെ സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നല്‍കി

0

തിരുവനന്തപുരം: പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (16) ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്. വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

അതേസമയം മാതാപിതാക്കള്‍ ഉപേക്ഷിച്ച് ഒരു മാസമായി ഒറ്റയ്ക്ക് വീട്ടില്‍ കഴിഞ്ഞിരുന്ന 16 വയസുള്ള പെണ്‍കുട്ടിയെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ബാലികാ സദനത്തിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ ബാലികാ സദനത്തിലെത്തി കുട്ടിയെ സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. കുടുംബ പ്രശ്‌നങ്ങള്‍ മൂലം ഒറ്റപ്പെട്ട കുട്ടിയെയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുള്ളത്. താല്‍ക്കാലികമായി ബാലികാസദനത്തിലാവും കുട്ടി ഇനി ഉണ്ടാവുകയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രത്തിന്റെ എല്ലാ പരിരക്ഷയും പരിപാലനവും കുട്ടിക്കുണ്ടാകും. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കും. കുടുംബ പ്രശ്‌നങ്ങള്‍ കൊണ്ട് കുട്ടികളുടെ ഭാവി ഇത്തരത്തിലാകുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നിലവില്‍ കുടുംബ കോടതിയുടേതടക്കം വിധികള്‍ വന്നിട്ടുള്ള സംഭവത്തില്‍ കുട്ടിക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൂടി വിഷയത്തിന് പരിഹാരം കണ്ടെത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മിറ്റി കൂടി ആവശ്യമായ നിയമ നടപടി സ്വീകരിക്കും. ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സംഭവം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെയും പോലീസിന്റെയും സഹായം ലഭിച്ചിരുന്നു. മറ്റ് അന്വേഷണങ്ങള്‍ക്ക് ശേഷം മെച്ചപ്പെട്ട ജീവിത സാഹചര്യമാണെങ്കില്‍ കുട്ടിയുടെ താല്‍പര്യപ്രകാരം കുടുംബവുമായി ഒരുമിച്ച് ജീവിക്കാനുള്ള നടപടികളാവും സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

You might also like

-