ഡാളസില്‍ ബോട്ട് അപകടം: മലയാളി കോളജ് വിദ്യാര്‍ഥി ലിന്റോ ഫിലിപ്പ് മരിച്ചു

ഫെബ്രുവരി 23 ശനിയാഴ്ച വൈകീട്ട് ലേക്കില്‍ സവാരി നടത്തുന്നതിനിടയില്‍ ബോട്ട് കീഴ്‌മേല്‍ മറിഞ്ഞാണ് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേര്‍ വെള്ളത്തില്‍ വീണത്.

0

ഡാളസ് : ഡാളസ് ലേക്ക് ഹൈബാര്‍ഡിലുണ്ടായ ബോട്ടപകടത്തില്‍ യു.റ്റി. ഡാളസ് വിദ്യാര്‍ത്ഥി ലിന്റൊ ഫിലിപ്പ് (23) നിര്യാതനായി.ഫെബ്രുവരി 23 ശനിയാഴ്ച വൈകീട്ട് ലേക്കില്‍ സവാരി നടത്തുന്നതിനിടയില്‍ ബോട്ട് കീഴ്‌മേല്‍ മറിഞ്ഞാണ് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേര്‍ വെള്ളത്തില്‍ വീണത്.

ഇതില്‍ രണ്ടുപേര്‍ നീന്തി കരയില്‍ എത്തിയെങ്കിലും മറ്റു മൂന്നുപേരെ രക്ഷാപ്രവര്‍ത്തകരാണ് കരയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ലിന്റൊയുടെ ജീവന്‍ രക്ഷിക്കാനായില്ല.നാലു മാസം മുമ്പു ദുബായിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനാണ് ലിന്റൊ ഡാളസ്സില്‍ എത്തിയത്.

ചെങ്ങന്നൂര്‍ പെണ്ണക്കര പുതുപറമ്പില്‍ പി.എം. ഫിലിപ്പിന്റേയും (ദുബായ്), സൂസന്‍ ഫിലിപ്പിന്റേയും രണ്ടു മക്കളില്‍ ഇളയവനാണ് ലിന്റൊ മൂത്ത മകന്‍ മാതാപിതാക്കളോടൊപ്പം ദുബായിലാണ്. ഇവര്‍ ദുബായ് മാര്‍ത്തോമാ ഇടവകാംഗങ്ങളാണ്. നിരണത്ത് കാട്ടുനിലത്ത് കുടുംബാംഗമാണ് ലിന്റോയുടെ മാതാവ് സൂസന്‍.

ഡാളസ്സില്‍ ശനിയാഴ്ച വീശിയടിച്ച കനത്ത കാറ്റാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിയുന്നതിന് കാരണമെന്ന് കരുതപ്പെടുന്നു. പി.എം. ഫിലിപ്പിന്റെ പിതൃസഹോദരപുത്രന്‍ മാത്യു സക്കറിയയാണ് (ഹൂസ്റ്റണ്‍) ലിന്റൊയുടെ ലോക്കല്‍ ഗാര്‍ഡിയന്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു സ്ക്കറിയ (ബാബു): 281 857 5611

You might also like

-