പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം
ഹോർമുസിൽ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു. ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.
ഡൽഹി | പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിൽ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു. ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.
ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതുമുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഹോർമുസുമായി തെക്കൻ ഭാഗത്ത് അതിർത്തി പങ്കിടുന്ന ഒമാൻ, നിലവിലെ സംഘർഷത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ്റെ ഭാഗത്തുനിന്ന് ഒന്നിലധികം തവണ ഒമാന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിനിടെ ആണ് ഹോർമുസ് കടലിടുക്ക് തുറക്കാനായി ഒമാൻ ഇറാനുമായി നിർണായക ചർച്ചകൾ നടത്തുന്നത്