മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ,ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലാ കാലാവധി കഴിഞ്ഞു

പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി അഹങ്കാരിയായ രീതിയിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെന്നാണ് വിമർശനം.

കോട്ടയം| മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം ഉണ്ടായത്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശൻ്റെ പഴയകാല പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമർശനം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി അഹങ്കാരിയായ രീതിയിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെന്നാണ് വിമർശനം. നേരത്തേയും, സതീശനെതിരെ സുകുമാരൻ നായർ കടുത്ത പ്രയോ​ഗങ്ങൾ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് ഇന്നത്തെ വിമർശനവും.
ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു വീണ്ടും എടുത്തില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എൻഎസ്എസിൽ അർഹതയുള്ള ഒരുപാട് പേരുണ്ട്. എല്ലാവർക്കും മാറി മാറി കൊടുക്കേണ്ടിവരും. കിട്ടാതിരിക്കുന്ന ആളുകൾക്കും കൊടുക്കേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

പത്തനാപുരം താലൂക്ക് യൂണിയനിൽ എന്തെങ്കിലും ക്രമവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ അദ്ദേഹം കേസ് കൊടുക്കട്ടെ. ഗണേഷ് കുമാർ കൊണ്ടുവന്ന 12 പേരുടെ പിന്തുണ ഉണ്ടോ എന്നറിയില്ല. നേരത്തെയുള്ള കമ്മിറ്റിക്കാർ മുഴുവൻ രാജിവച്ചു. അവിടെ കോറം നഷ്ടപ്പെട്ടപ്പോഴാണ് നേതൃത്വം തീരുമാനമെടുത്തത്. ഗണേഷ് കുമാറിനെ പിന്തുണച്ച് പിന്നെ എത്തിയവർ ആരാണെന്ന് എനിക്കറിയില്ല. എന്തെങ്കിലും നടന്നെങ്കിലും ഗണേഷ് കുമാറിന് കേസ് കൊടുക്കാം. എന്താണ് ഗണേഷ് കുമാർ കേസ് കൊടുക്കാത്തത്. ജനറൽ സെക്രട്ടറിയെ അങ്ങനെ ആർക്കും തള്ളാൻ കഴിയില്ല. ജനറൽ സെക്രട്ടറി എൻഎസ്എസിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.
അതേസമയം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കിയതിന് പിന്നാലെ കെ ബി ഗണേഷ് കുമാറും ജി സുകുമാരന്‍ നായരും തമ്മില്‍ പരസ്യ വാക്‌പോര്. ജനാധിപത്യം പാലിച്ചില്ലെന്ന് കെ ബി ഗണേഷ് കുമാര്‍. 12 പേര്‍ പിന്തുണ അറിയിച്ചിട്ടും ഒഴിവാക്കിയെന്നും വിമര്‍ശനമുണ്ട്.
അന്നും ഇന്നും തനിക്ക് 12 പേരുടെ പിന്തുണയുണ്ടെന്ന് ഗണേഷ് കാമാര്‍ പറഞ്ഞു. എനിക്ക് സ്ഥാനമാനങ്ങളൊന്നും പ്രശ്‌നമല്ല. പക്ഷേ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിരിച്ചു വിട്ടതില്‍ ജനാധിപത്യമില്ല എന്ന് പറയും. അത് തെളിയിക്കാനുള്ള രേഖയുണ്ട്. പിന്നീട് കാണിച്ചു തരാം. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ആര് വരണമെന്ന് തീരുമാനിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് അധികാരമുണ്ട്. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് എന്നെ വച്ചത്. ഇപ്രാവശ്യം വെക്കാതിരുന്നതും അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയും നില്‍ക്കും – അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റപ്പെടുത്താന്‍ പറ്റില്ലെന്നും എന്‍എസ്എസുമായി എന്നും നല്ല ബന്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-