വെടിവെയ്പിനെ അതിജീവിച്ച പെൺകുട്ടി വിഷാദരോഗംമൂലം , ആത്മഹത്യ ചെയ്തു

0

ഫ്‌ലോറിഡാ:പാര്‍ക്ക്‌ലാന്റ് മാര്‍ജറി സ്റ്റേണ്‍മാന്‍ ഡഗ്‌ലസ് ഹൈസ്കൂളില്‍ 2018 ഫെബ്രുരി 14 ന് നിക്കൊളസ് ക്രൂസ് (19) നടത്തിയ വെടിവെയ്പില്‍ നിന്നും രക്ഷപ്പെട്ട സിഡ്നി അയിലൊ (19) എന്ന വിദ്യാര്‍ഥിനി വിഷാദ രോഗത്തെ തുടര്‍ന്ന് സ്വയം ജീവനെടുത്തു.

പാര്‍ക്ക്‌ലാന്റ് വെടിവെയ്പില്‍ കൊല്ലപ്പെട്ട 17 പേരില്‍ സിഡ്‌നിയുടെ ഏറ്റവും അടുത്ത സുഹൃത്തും വിദ്യാര്‍ഥിനിയുമായ മെഡൊ പോളക്ക് കൊല്ലപ്പെട്ടിരുന്നു. ഭീകര സംഭവത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്ന സിഡ്‌നിയെ വിഷാദ രോഗം പിടികൂടിയിരുന്നതായി മാതാവ് പറഞ്ഞു.

ഇയ്യിടെയാണ് സിഡ്‌നി ഹൈസ്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തീകരിച്ചത്. ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെയാണ് ആത്മഹത്യ. ഫ്‌ലോറിഡാ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയെങ്കിലും പലപ്പോഴും കോളേജില്‍ പോകാന്‍ ഇവര്‍ മടികാണിച്ചിരുന്നതായി മാതാവ് പറയുന്നു.

ക്ലാസില്‍ മിക്കവാറും ഏകയായി കഴിയുന്ന കുട്ടിയോടു കാരണം അന്വേഷിച്ചു പരിഹാരം നിര്‍ദേശിക്കുവാന്‍ ആരും തയാറായില്ലെന്നും മാതാവ് പരാതിപ്പെട്ടു. മാര്‍ച്ച് 17 ന് ആത്മഹത്യ ചെയ്ത സിഡ്‌നിയുടെ മൃതദേഹം കൂട്ടുകാരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 22 വെള്ളിയാഴ്ചയായിരുന്നു മറവ് ചെയ്തത്.

17 പേരെ കൊലപ്പെടുത്തിയ കേസില്‍ നിക്കൊളസിനെ ഇന്നാണ് കോടതി യില്‍ ഹാജരാക്കിയത്. സിഡ്‌നിയുടെ ആത്മഹത്യയെ തുടര്‍ന്ന് ആരെങ്കിലും പ്രത്യേകിച്ചു ആത്മഹത്യ പ്രവണത കാണിക്കുന്നതായി കണ്ടാല്‍ ഇവര്‍ക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കുവാന്‍ നാഷണല്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ ലൈന്‍ (1–800–273–8255) നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

You might also like

-