ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞ ബിജെപിയുടെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി
സാധാരണയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ദൈവനാമത്തിൽ അല്ലെങ്കിൽ ഭരണഘടന എന്നാണ് ഉപയോഗിക്കുന്നത്. എന്നാൽ പ്രത്യേകം ദൈവങ്ങളുടെ പേര് എടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് വാദത്തിൽ ഹർജിക്കാരൻ ഉന്നയിച്ചത്.
തിരുവനന്തപുരം | ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപിയുടെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശം. സിപിഐഎം കൗൺസിലർ എസ് പി ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റേതാണ് വിധി. കൗൺസിലർമാർ എന്ന നിലയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾക്ക് മുൻസിപ്പാലിറ്റി നിയമപ്രകാരം സംരക്ഷണമുണ്ടെന്നും ഹൈക്കോടതി ഉത്തരവ്.
സാധാരണയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ദൈവനാമത്തിൽ അല്ലെങ്കിൽ ഭരണഘടന എന്നാണ് ഉപയോഗിക്കുന്നത്. എന്നാൽ പ്രത്യേകം ദൈവങ്ങളുടെ പേര് എടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് വാദത്തിൽ ഹർജിക്കാരൻ ഉന്നയിച്ചത്.
അതേസമയം തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം തീർത്തും കുത്തഴിഞ്ഞ നിലയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. അഴിമതിക്കേസിൽ ബിജെപി കൗൺസിലർ സുഗതൻ ജയിലിലായതിനെ തുടർന്ന് നഗരസഭയിൽ കൗൺസിൽ യോഗങ്ങൾ പോലും ചേരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകണം എന്നറിയാത്ത പ്രതിസന്ധിയിലാണ് ബിജെപി. നഗരത്തിലെ മരാമത്ത് പ്രവൃത്തികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച മട്ടാണെന്നും അദ്ദേഹം വിമർശിച്ചു.