ദീലീപിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം

സൈബര്‍ വിദഗ്ധര്‍ പോലുമില്ലാതെയാണ് ഫോണ്‍ ഉള്‍കൊള്ളുന്ന കവര്‍ തുറക്കാന്‍ പോകുന്നതെന്ന് ദിലീപും സംഘവും വാദിച്ചിരുന്നു.

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം. കേസ് നാളെ രാവിലെ 10.30നാണ് പരിഗണിക്കുക. ഇന്ന് ദിലീപിന്റെ അഭിഭാഷകന്‍ മാത്രമാണ് ഹാജരായത്. കേസിലെ മുഴുവന്‍ പ്രതികളുടെയും അഭിഭാഷകര്‍ ഹാജരാകുന്നതിനാണ് കേസ് നാളത്തേയ്ക്ക് മാറ്റിയത്. കോടതിയില്‍ സമര്‍പ്പിച്ച ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനെ എതിര്‍ത്ത് ദിലീപ് രംഗത്തെത്തിയിരുന്നു. ഫോണുകള്‍ 41 മിനിറ്റ് രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യേഗസ്ഥന്‍ പരിശോധിച്ചതാണെന്നാണ് ദിലീപിന്റെ വാദം. കോടതിക്ക് പാറ്റേണ്‍ ചോദിക്കാന്‍ പോലും അധികാരമില്ലെന്നും പ്രോസിക്യൂഷന്റെ വാദം മാത്രം കേട്ട് തങ്ങളെ വിളിച്ച് വരുത്തുകയായിരുന്നെന്ന് പ്രതികള്‍ വാദിച്ചു. ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് തുറക്കരുത്. കൃത്രിമം നടത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശം. ഫോണുകള്‍ ഹൈക്കോടതിയില്‍ വച്ച് ഡിജിപിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തതാണ്.

സൈബര്‍ വിദഗ്ധര്‍ പോലുമില്ലാതെയാണ് ഫോണ്‍ ഉള്‍കൊള്ളുന്ന കവര്‍ തുറക്കാന്‍ പോകുന്നതെന്ന് ദിലീപും സംഘവും വാദിച്ചിരുന്നു. എന്നാല്‍ ഫോണ്‍ തുറക്കുന്നത് പ്രതിഭാഗം എതിര്‍ക്കുന്നത് കേസ് വൈകിപ്പിക്കാനെന്ന് പ്രോസിക്യൂഷന്‍ ആലുവ കോടതിയെ അറിയിച്ചു. ഇന്ന് ഉച്ചയോടെ അഭിഭാഷകര്‍ മുഖേന പ്രതികള്‍ ഫോണ്‍ തുറക്കാന്‍ ആവശ്യമായ പാറ്റേണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ഏഴരയോടെയാണ് ഫോണുകള്‍ ആലുവ കോടതിയില്‍ എത്തിച്ചത്. ഫോണുകള്‍ തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കോടതിയില്‍ നല്‍കിയ അപേക്ഷയിലെ ആവശ്യം. എസ്പി മോഹനചന്ദ്രനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്

You might also like

-