അയോധ്യ ക്ഷേത്രക്കൊള്ള:ചമ്പത് റായിയുടെ പേര് ഒഴിവാക്കി.

പുതുതായി ചുമതലയേറ്റ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി കൃഷ്ണമോഹന്‍റെ അയോധ്യയിലെ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത് ചമ്പത് റായിയുടെ പേര് ഒഴിവാക്കി. ട്രസ്റ്റ് നേതൃതലത്തില്‍ അനില്‍ മിശ്രയെ മാത്രമാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. പുതുതായി ചുമതലയേറ്റ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി കൃഷ്ണമോഹന്‍റെ അയോധ്യയിലെ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

എസ്ഐടി ചമ്പത് റായിയെ വെള്ളപൂശുമെന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കും വിധം 9 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട്. മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ ഒഴിവാക്കി ഭരണപമായ വീഴ്ച സംഭവിച്ചത് മുന്‍ ട്രസ്റ്റി അനില്‍ മിശ്രക്ക് മാത്രമാണെന്നാണ് ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. പണം എണ്ണിതിട്ടപ്പെടുത്തുന്ന സ്ഥലത്ത് നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് അനില്‍ മിശ്രയുടെ വീഴ്ചയായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ചമ്പത് റായിക്കെതിരെ പ്രതികള്‍ നല്‍കിയ മൊഴികളുടെ നിജസ്ഥിതി പോലും പരിശോധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

എന്നാല്‍ ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്‍റെ സ്വാധീനം സ്ഥിരീകരിക്കുന്ന എസ്ഐടി ഒരിടത്തും രേഖപ്പെടുത്താതെ പണം എണ്ണുന്ന മുറിയുടെ താക്കോല്‍ അയാളെ ഏല്‍പിച്ചിരുന്നത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോള്‍ തുടരുന്ന അന്വേഷണത്തില്‍ ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കുന്നതില്‍ നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ ചമ്പത് റായിയുടെ സ്ഥാനത്ത് താല്‍ക്കാലികമായി നിയമിതനായ കൃഷ്ണ മോഹനെതിരെയം പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയാണ്. ഐഎഫ്എസ് ഉദ്യോഗത്തില്‍ നിന്ന് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രചാരകനായി റോള്‍ മാറ്റിയ കൃഷ്ണമോഹന്‍ 86 കോടി രൂപയുടെ ഭൂമി ഇടപാടാണ് അയോധ്യ ക്ഷേത്രത്തിന് സമീപം നടത്തിയതെന്നും ട്രസ്റ്റ് ഭാരവാഹികളുടെ ബെനാമിയായ കൃഷ്ണമോഹന് ക്ഷേത്രത്തിലെ പണം കിട്ടിയിട്ടുണ്ടാകാമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.

You might also like

-