രാജ്യത്ത് ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കേരളത്തിൽ ഹൈക്കോടതിനിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാല്‍ ജീവനക്കാര്‍ ഇന്ന് ജോലിക്കെത്തുമോ എന്നാണ് അറിയേണ്ടത്.ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്

0

ഡൽഹി | തിരുവനന്തപുരം | രാജ്യത്ത് ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.പശ്ചിമബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കുന്നതിൽ ഇന്നും വിലക്ക് ഉണ്ട്. ബാങ്കിങ്. ഇൻഷുറൻസ്, കൽക്കരി വ്യവസായം അടക്കമുള്ള മേഖലകളെ ആദ്യദിന പണിമുടക്ക് ഭാഗികമായി ബാധിച്ചിരുന്നു. ഇവിടങ്ങളിൽ ഒരു വിഭാഗം ജീവനക്കാർ ഇന്നും പണിമുടക്കിൽ തന്നെയാണ് . വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.കേരളത്തിൽ ഹൈക്കോടതിനിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാല്‍ ജീവനക്കാര്‍ ഇന്ന് ജോലിക്കെത്തുമോ എന്നാണ് അറിയേണ്ടത്.ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. ഇന്നലെ പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ക്കെത്തിയവര്‍ക്കെതിരെയും തുറന്ന കടകള്‍ക്കെതിരെയും വ്യാപക അക്രമം നടന്നിരുന്നു.ഇന്ന് സമാനരീതിയില്‍ സമരക്കാര്‍ പ്രതികരിക്കുമോ എന്നും അറിയേണ്ടതുണ്ട്.പലയിടത്തും സംയുക്ത യൂണിയനുകളുടെ പ്രതിഷേധ പ്രകടനവും ഉണ്ട്

അതേസമയം സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി

സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുബോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഡയസ്നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് ഹാജരാകുന്നതിന് ജീവനക്കാര്‍ക്ക് മതിയായ യാത്രാ സൗകര്യം കെഎസ്ആര്‍ടിസിയും ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

You might also like

-