സ്വാശ്രയ പ്രവേശനം: കുട്ടികളെ പിഴിയുന്നത് അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണം: രമേശ് ചെന്നിത്തല
പ്രവേശന സമയത്ത് ട്യൂഷൻ ഫീസും പ്രവേശന ഫീസും ഒഴികെ മറ്റു ഫീസുകൾ ഈടാക്കരുതെന്ന നിബന്ധന കാറ്റിൽ പറത്തി പല സ്വാശ്രയ കോളേജുകളും തോന്നിയതു പോലെ ഫീസ് ഈടാക്കുന്നു എന്നാണ് പരാതി ഉയർന്നിട്ടുള്ളത്
![](https://indiavisionmedia.com/wp-content/uploads/2018/07/ramesh_1200x603xt-1.jpg)
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാർത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാൻ അടിയന്തിര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രവേശന സമയത്ത് ട്യൂഷൻ ഫീസും പ്രവേശന ഫീസും ഒഴികെ മറ്റു ഫീസുകൾ ഈടാക്കരുതെന്ന നിബന്ധന കാറ്റിൽ പറത്തി പല സ്വാശ്രയ കോളേജുകളും തോന്നിയതു പോലെ ഫീസ് ഈടാക്കുന്നു എന്നാണ് പരാതി ഉയർന്നിട്ടുള്ളത്. പല പേരുകൾ പറഞ്ഞ് ചില കോളേജുകൾ കുട്ടികളിൽ നിന്ന് ലക്ഷങ്ങൾ ഈടാക്കുകയാണ്. ഹയർ ഓപ്ഷൻകിട്ടി കോളേജ് മാറേണ്ടി വരുമ്പോൾ അധികമായി വാങ്ങുന്ന ഈ തുകയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത് കൊള്ളയടിയാണ്.
ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടും അതും ലംഘിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഇപ്പോഴാകട്ടെ ബാങ്ക് ഗ്യാരണ്ടിക്ക് പകരം തീയതി വച്ച് ഒപ്പിട്ട ചെക്കുകളാണ് വാങ്ങുന്നത്. ഇതും നിയമലംഘനമാണ്. ഈ നടപടിയും അനുവദിക്കാൻ പാടില്ല. പാവപ്പെട്ട കുട്ടികളെ ബന്ദികളാക്കുന്നതിന് തുല്യമാണിത്. കുട്ടികളുടെ രക്ഷയ്ക്കായി സർക്കാർ അടിയന്തിരമായി ഇടപെട്ട് നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.