നവകേരള സദസിനെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു
ഐപിസി 153, 120 ഒ വകുപ്പുകളാണ് ഒകെ ഫാറൂഖിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒ കെ ഫാറൂഖ് പോലീസ് സ്റ്റേഷനിൽ ഹാജരായി. നവംബർ 17, 19, 30 തീയതികളിലായാണ് പോസ്റ്റ് ഇട്ടത്
![Police registered a case against the Youth Congress leader who posted on Facebook criticizing the Navakerala Sadas](https://indiavisionmedia.com/wp-content/uploads/2023/12/yu-post.gif)
പാലക്കാട് | നവകേരള സദസിനെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖിനെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്. ഫാറൂഖിന്റെ ഫോൺ പിടിച്ചെടുക്കാനും പോലീസ് നടപടികൾ സ്വീകരിച്ചു. നവ കേരള സദസിനെ വിമർശിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രവും കുറിപ്പും ചൂണ്ടിക്കാട്ടി പോലീസിന് ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 153, 120 ഒ വകുപ്പുകളാണ് ഒകെ ഫാറൂഖിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒ കെ ഫാറൂഖ് പോലീസ് സ്റ്റേഷനിൽ ഹാജരായി. നവംബർ 17, 19, 30 തീയതികളിലായാണ് പോസ്റ്റ് ഇട്ടത്.
‘ആലിബാബയും 41 കള്ളന്മാരും’ എന്ന് ആലേഖനം ചെയ്ത ഒരു ബസ്സിന്റെ ചിത്രം ‘പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംഷയോടെ കാണാൻ ജനംകൂടുന്നത് സ്വാഭാവികം’ എന്ന കുറിപ്പോടെ നവംബര്‍ 19-നാണ് ഫാറൂക്ക് പോസ്റ്റിട്ടത്. ഈ പോസ്റ്റിന്റെ പേരിലാണ് സിപിഐഎം പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് തനിക്കെതിരേ കേസെടുത്തതെന്നാണ് ഫാറൂക്കിൻ്റെ ആരോപണം.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇക്കാര്യം സംബന്ധിച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഫാറൂക്ക് പ്രതികരിച്ചിരുന്നു. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിച്ചാല്‍ കേസില്‍ കുടുക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു
അതിനിടെ കൊച്ചി മറൈൻ ഡ്രൈവിൽ പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകൻ പാര്‍ട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന നവകേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് ആരോപിക്കുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലെന്നും റയീസ് വ്യക്തമാക്കി.