കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും
ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം
മുംബൈ| കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിടേതാണ് വിധി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. തടവ് ശിക്ഷ ഒരു വർഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണിയില്ല.
അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. ഇന്ന് വാദത്തിനാണ് കേസ് വെച്ചത്. താൻ ഹാജരായിരുന്നില്ല. താൻ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്‍ ചോദിക്കുന്നു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നുമാണ് മാണി സി കാപ്പൻ്റെ വാദം. തനിക്ക് ഉടൻ ലഭിക്കുന്ന പദവി തടയുക ആണ് ലക്ഷ്യം എന്നും മാണി സി കാപ്പൻ ആരോപിക്കുന്നു.