ബി ജെ പി കൊപ്പം പോയ എൻ സി പി എം എൽ മാർ മടങ്ങി എത്തി സർക്കാർ രൂപീകരണം ഉടൻ
അജിത് പവാർ അടക്കം നാല് എം.എൽ.എമാർ എത്തിയില്ല. അജിത് പവാര്‍ കൂറ്മാറിയ സാഹചര്യത്തിൽ പുതിയ നിയമസഭാ കക്ഷി നേതാവായി ദിലീപ് പാട്ടിലിനെ തെരഞ്ഞെടുത്തു.
![](https://indiavisionmedia.com/wp-content/uploads/2019/11/EKEfBiJUwAIRfNl.jpg)
ബി ജെ പി കൊപ്പം പോയ എം എൽ എ മാർ ഉൾപ്പെടെ ശരത് പവാര്‍ വിളിച്ച യോഗത്തില്‍ 50 എന്‍.സി.പി എം.എല്‍.എമാര്‍ പങ്കെടുത്തതായി സൂചന. അജിത് പവാറിനൊപ്പം പോയ ഏഴ് എന്‍.സി.പി എം.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ അജിത് പവാർ അടക്കം നാല് എം.എൽ.എമാർ എത്തിയില്ല. അജിത് പവാര്‍ കൂറ്മാറിയ സാഹചര്യത്തിൽ പുതിയ നിയമസഭാ കക്ഷി നേതാവായി ദിലീപ് പാട്ടിലിനെ തെരഞ്ഞെടുത്തു.
മഹാരാഷ്ട്രയിലെ നാടകം തുടരുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ഡെ, ഡല്‍ഹിയിലേക്ക് തിരിക്കാനിരുന്ന ദിലീപ് റാവു ബാങ്കര്‍ എന്നിവരടക്കമുള്ള എം.എല്‍.എമാരാണ് തിരിച്ചെത്തിയത്. രണ്ട് എന്‍.സി.പി എം.എല്‍.എമാരെ ശിവസേന നേതാക്കളാണ് തിരികെ എന്‍.സി.പി ക്യാംപിലെത്തിച്ചത്. സഞ്ജയ് ബന്‍സോദിനെയും ബാബാസാഹേബ് പാട്ടീലിനെയുമാണ് ശിവസേന നേതാക്കളായ മിലിന്ദ് നര്‍വേകറും ഏക്നാഥ് ഷിന്‍ഡെയും വൈ.ബി ചവാന്‍ സെന്ററിലെത്തിച്ചത്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് എം.എല്‍.എമാരെ തിരികെ കൊണ്ടുപോന്നത്. ഇവരെ ബി.ജെ.പി ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
അതേസമയം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചോദ്യം ചെയ്ത് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും സുപ്രീം കോടതിയിൽ ഹരജി നല്‍കി. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മഹാസഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി ഇന്ന് തന്നെ കോടതിയുടെ പരിഗണനക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
അതിനിടെ അജിത് പവാറിനെ തിരിച്ച് എന്‍.സി.പിയിലേക്ക് കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. എന്‍.സി.പിയിലെ മുതിര്‍ന്ന നേതാക്കള്‍ അജിത് പവാറിനോട് സംസാരിച്ചു തിരികെ വരണമെന്ന് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗങ്ങൾ ബി.ജെ.പിക്കില്ലെന്നും 170 അംഗങ്ങളുടെ പിന്തുണയോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും ശരത് പവാറും ഉദ്ധവ് താക്കെറെയും അവകാശപ്പെടുന്നു