ലണ്ടനില്‍ കണ്ടെയ്‌നറില്‍ 39 മൃതദേഹകടത്തു ; നാല് പേർ അറസ്റ്റില്‍
മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടെതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ബുധനാഴ്ച എസെക്സ് കൗണ്ടിയിലെ ഈസ്റ്റേണ്‍ അവന്യൂവിലാണ് മൃതദേഹങ്ങള്‍ നിറഞ്ഞ ട്രക്ക് കണ്ടെത്തിയത്.
ലണ്ടന്‍: ലണ്ടനില്‍ ശീതീകരിച്ച കണ്ടെയ്നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ 48 കാരനാണ് പിടിയിലായത്. സ്റ്റാന്‍സെറ്റഡ് വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.കേസുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടില്‍ നിന്ന് യുവാവിനെയും യുവതിയെയും പോലീസ് പിടികൂടിയിരുന്നു. കൂടാതെ മൃതദേഹങ്ങള്‍ കണ്ടെത്തിയ ട്രക്കിന്റെ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടെതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ബുധനാഴ്ച എസെക്സ് കൗണ്ടിയിലെ ഈസ്റ്റേണ്‍ അവന്യൂവിലാണ് മൃതദേഹങ്ങള്‍ നിറഞ്ഞ ട്രക്ക് കണ്ടെത്തിയത്. 38 മുതിര്‍ന്നവരും കൗമാരപ്രായത്തിലുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്.
ഉത്തര അയര്‍ലന്‍ഡ് പൗരനാണ് പിടിയിലായ ഡ്രൈവര്‍. അന്വേഷണത്തിന്റെ ഭാഗമായി ഉത്തര അയര്‍ലന്‍ഡിലെ രണ്ട് വീടുകളില്‍ പരിശോധന നടത്തി. ബള്‍ഗേറിയ-തുര്‍ക്കി അതിര്‍ത്തി അടച്ചശേഷം അനധികൃത കുടിയേറ്റക്കാര്‍ ട്രക്കുകളില്‍ ഒളിച്ചിരുന്ന് പശ്ചിമ യൂറോപ്പിലേക്ക് കടക്കുന്നത് പതിവാണ്. ബള്‍ഗേറിയയില്‍ നിന്ന് അയര്‍ലന്‍ഡിലെ ഹോളിഹെഡ് നഗരം വഴി ശനിയാഴ്ചയാണ് ട്രക്ക് ബ്രിട്ടനിലെത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു.