ആരോ​ഗ്യവകുപ്പിലെ നിയമന കോഴക്കേസിൽ ഹരിദാസന്റെ സുഹൃത്ത് കെ പി ബാസിതിനെ വീണ്ടും ചോദ്യം ചെയ്യും

നിയമന തട്ടിപ്പുകേസിൽ മുഖ്യപ്രതിയായ അഖിൽ സജീവിനെ വെളളിയാഴ്ച തമിഴ്നാട്ടിലെ തേനിയിൽ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

0

തിരുവനന്തപുരം| ആരോ​ഗ്യവകുപ്പിലെ നിയമന കോഴക്കേസിൽ ഹരിദാസന്റെ സുഹൃത്ത് കെ പി ബാസിതിനോട്‌ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്. ശനിയാഴ്ച തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് നിർദേശം. മലപ്പുറം സ്വദേശി ഹരിദാസന്റെ സുഹൃത്താണ് ബാസിത്. എഐഎസ്എഫ് മലപ്പുറം മുൻ ജില്ലാ പ്രസിഡന്റാണ് ബാസിത്.

നിയമന തട്ടിപ്പുകേസിൽ മുഖ്യപ്രതിയായ അഖിൽ സജീവിനെ വെളളിയാഴ്ച തമിഴ്നാട്ടിലെ തേനിയിൽ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിപ്പിലെ പ്രധാനികൾ കോഴിക്കോട്ടെ നാലം​ഗ സംഘമാണെന്നാണ് അഖിൽ സജീവിന്റെ മൊഴി. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ.ലെനിൻ രാജ്, അനുരൂപ് എന്നിവർ ആണ് ആ നാലം​ഗസംഘം എന്നാണ് അഖിൽ പറയുന്നത്. തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘം എന്നും സൂചനയുണ്ട്.

അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മറിഞ്ഞുപോയത് ലക്ഷങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഖിലിന്റെ മൊഴിയോടെ തട്ടിപ്പ് കേസുകളിൽ ഈ നാലുപേരും പ്രതികളാകും. പുറത്തുവന്നത് കൂടുതൽ ഗൗരവമുള്ള തട്ടിപ്പുകളാണ്. സംഘം സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തി. പത്തനംതിട്ടയിലെ തട്ടിപ്പിന് ബിജെപി ബന്ധവും ഉണ്ട്. പത്തനംതിട്ടയിലെ കേസിൽ യുവമോർച്ച നേതാവ് പ്രതിയാണ്. സ്പൈസസ് ബോർഡിലെ നിയമനത്തിനായുള്ള പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവിന്റെ അക്കൗണ്ടിലേക്കാണ്. അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികളാണ് എന്നും പൊലീസ് കണ്ടെത്തി.

മലപ്പുറം സ്വദേശിയായ ഹരിദാസന്‍ നല്‍കിയ പരാതി റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് അഖില്‍ സജീവിനെതിരായ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. ജനുവരി തൊട്ട് അഖില്‍ നാട്ടിലുണ്ടായിരുന്നില്ല. അഖില്‍ ഒളിവില്‍ കഴിഞ്ഞത് ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നത്. ഹരിദാസിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് സ്വാഭാവികമായി ചോദ്യംചെയ്യുമെന്നും ഡിവൈഎസ്പി വ്യക്തമാക്കിയിരുന്നു.

ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് അഖില്‍ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

You might also like

-