മാസപ്പടിക്കേസിൽ വീണ വിജയന് നിർണായകം. എസ്എഫ്‌ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത വരുത്തുന്നത്.

ഡൽഹി|മുഖ്യമന്ത്രിപിണറായി വിജയൻറെ മകൾ പ്രതിയായ   മാസപ്പടിക്കേസിൽ വീണ വിജയന് നിർണായകം. എസ്എഫ്‌ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരി​ഗണിക്കുക.  സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്‌ഐഒ നല്‍കിയ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത വരുത്തുന്നത്. ഡൽഹി ഹൈക്കോടതിയുടെ വാക്കാല്‍ വിലക്ക് ലംഘിച്ചാണ് എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇത്തരമൊരു വിലക്കില്ലെന്നാണ് എസ്എഫ്‌ഐഒയുടെ നിലപാട്. ഇക്കാര്യത്തിലും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തത വരുത്തിയേക്കും. കഴിഞ്ഞ രണ്ട് തവണ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നില്ല.

സിഎംആർഎല്ലിന് താൻ സേവനം നൽകിയിട്ടില്ലെന്ന് വീണ വിജയൻ മൊഴി നൽകിയതായി എസ്എഫ്ഐഒ വ്യക്തമാക്കിയിരുന്നു. ചെന്നൈ ഓഫീസിൽ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് വീണ ഇത്തരത്തിൽ മൊഴി നൽകിയത്. എസ്എഫ്ഐഒ കുറ്റപത്രത്തിലെ മൊഴിയുടെ വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴി നൽകിയതായും എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടായിരുന്നു. വായ്പാത്തുക വകമാറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി ക്രമക്കേട് കാണിച്ചെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വായ്പയായി 50 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരിച്ചടച്ചത് സിഎംആ‍ർഎലിൽ നിന്ന് പ്രതിമാസം കിട്ടിയ പണം ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

You might also like

-