ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ
മദ്യപിച്ച് ബഹളം വെച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയിൽ വേടനെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം| ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു.
ഇതിനിടെ റാപ്പർ വേടനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം. വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടക്കം അസഭ്യവര്‍ഷം നടത്തിയായിരുന്നു യുവാക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. സംഭവത്തിൽ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്ത ശേഷവും യുവാക്കള്‍ ലോക്കപ്പില്‍ പ്രശ്‌നമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ മുതല്‍ ഇരുവരും പൊലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കുകയാണ്. പിന്നീട് ഉച്ചയ്ക്ക് ശേഷം യുവാക്കള്‍ പരാക്രമം കാണിക്കാന്‍ തുടങ്ങി. എന്നാല്‍ ഇവര്‍ക്ക് വേടനുമായി നേരിട്ട് ബന്ധമില്ലെന്നും ആരാധകരാണെന്നുമാണ് സൂചന. ‘ഉടന്‍ തന്നെ വേടനെ പുറത്ത് വിടണം, വേടന് ജാമ്യം ലഭിച്ചതല്ലേ’ എന്നായിരുന്നു ഇരുവരുടെയും ചോദ്യം. പൊലീസ് സ്റ്റേഷന് മുന്നിലും ലോക്കപ്പിലും പരാക്രമം കാണിച്ച ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്