ദുരിതാശ്വാസ ഫണ്ട് കളക്ഷന്‍, പ്രമുഖ സംഘടനകള്‍ക്ക് പരാജയം

ദുരിതാശ്വാസ ഫണ്ട് ശേഖരണം ക്രോഡീകരിക്കുന്നതില്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ പ്രമുഖ സംഘടനകള്‍ തികച്ചും പരാജയപ്പെടുന്നതായാണ് വിമർശനം

0

ഡാളസ്: അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്ന സമസൃഷ്ടങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികളില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ട് ശേഖരണം ക്രോഡീകരിക്കുന്നതില്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ പ്രമുഖ സംഘടനകള്‍ തികച്ചും പരാജയപ്പെടുന്നതായാണ് സമീപ കാല സംഭവങ്ങള്‍ ചൂണ്ടകാണിക്കുന്നത്അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍, പ്രധാന അബ്രളാ സംഘടനകളാണെന്നഭിമാനിക്കുന്ന ഫോമയിലോ ഫൊക്കാനയിലോ അംഗങ്ങളാണെന്നു അവകാശപ്പെടുന്നു .ഈ സംഘടനകളെ തിരഞ്ഞെടുപ്പിനു മാത്രം ഉപയോഗിക്കുന്ന തലത്തിലേക്ക് അംബ്രല്ല സംഘടനകൾ അധംപതിച്ചിരിക്കുന്നു

കേരള ചരിത്രത്തില്‍ നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത മഹാ പ്രളയത്തെ നേരിടേണ്ടിവന്നപ്പോള്‍ കിടപ്പാടങൾ നഷ്ടപെട്ടും ഉടുതുണിക്ക് മറുതുണിയില്ലാതെയും ദുരിതം അനുഭവിക്കേണ്ടിവന്ന സ്വസഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്നൊരു ദൗത്യം മാത്രമാണ് അമേരിക്കൻ മലയാളികള്‍ക്ക് കരണീയമായിട്ടുണ്ടായിരുന്നത്.കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അമേരിക്കയിലെ ഏകദേശം മുപ്പതോളം സംഘടനകളാണ് ദുരിതാശ്വാസ ഫണ്ട് രൂപീകരി്ക്കുന്നതായി മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടൊപ്പം ഫോമ, ഫൊക്കാന വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകളും ഫണ്ട് കളക്ഷന്‍ നടത്തുന്നതായി പ്രഖ്യാപിച്ചു. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരം സംഘടനകളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ചില വ്യക്തിളും അവരുടേതായി ഫണ്ട് പിരിവ് നടത്തുന്നതായും അറിയിപ്പുണ്ടായി.

ഇതില്‍ നിന്നും വ്യത്യസ്ഥമായി ചിക്കാഗോയില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ ഫേസ്ബുക്കിലൂടെ ഫണ്ട് പിരിവിനുള്ള ആഹ്വാനവും നല്‍കിയിരുന്നു.ഇവരുടെയൊക്കെ നല്ല മനസ്സിനെ എത്രമാത്രം പ്രശംസിച്ചാലും മതിവരില്ല. ഏകദേശം ഒരു വര്‍ഷം മുമ്പ് ഇതേ സമയം ഹൂസ്റ്റണില്‍ ഹരികെയ്ന്‍ ഹാര്‍വി സംഹാര താണ്ഡവമാടിയപ്പോള്‍ ഇതേ സംഘടനകളും, വ്യക്തികളും പിരിവുമായി രംഗത്തെത്തിയിരുന്നതു വിസ്മരിക്കുന്നില്ല.

അമ്പതിനായിരം, ഒരു മില്യണ്‍, 5 മില്യണ്‍ ഡോളർ ലക്ഷ്യമിട്ട് വ്യക്തികളും, സംഘടനകളും ആരംഭിച്ച ഫണ്ട് കളക്ഷന്‍ എവിടെവരെയെത്തിയെന്നോ, അത് ആര്‍ക്കൊക്കെ ലഭിച്ചുവെന്നോ, നല്‍കിയെന്നോ ഫണ്ട് പിരിക്കുന്നതിന് കാണിച്ച താല്‍പര്യത്തോടെ സഘാടകർ പൊതുജനങ്ങളെ അറിയിക്കുവാന്‍ താല്‍പര്യമെടുത്തില്ല എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.ഇതില്‍ നിന്നും ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകണം.

ഹൂസ്റ്റണിലോ, കേരളത്തിലോ മറ്റേതെങ്കിലും രാജ്യത്തിലോ നടന്നത് പ്രകൃതി ദുരന്തങ്ങളുടെ അവസാനമാണെന്നു കരുതാനാവില്ല ഇത് ഇനിയും ആവര്‍ത്തിക്കപ്പെടാം.ഇത്തരം സംഭവങ്ങളില്‍ നേരിട്ട് ചെന്ന് സഹായിക്കാന്‍ കഴിയാത്തവരാണ് നമ്മില്‍ പലരും. നമുക്ക് ലഭിച്ചിരിക്കുന്ന സമൃദ്ധിയില്‍ നിന്നോ ഇല്ലായ്മയില്‍ നിന്നോ ഒരു പങ്ക് ഇവര്‍ക്കായി മാറ്റിവെകുന്നവർ അതു അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചേരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ്. ഇത് ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ അമേരിക്കയില്‍ നിന്നുള്ള ഏതെങ്കിലും ഒരു സംഘടന ഇതിന്റെ നേതൃത്തം ഏറ്റെടുക്കാൻ തയാറാകണം . മതങ്ങളെ ഇതില്‍ നിന്നും മാറ്റി നിര്‍ത്താം. എന്നാല്‍ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍ ഇതിന് മുന്നോട്ട് വന്നേ മതിയാകുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം പ്രകടിപ്പിക്കുന്ന ഐക്യം വേദനയനുഭവിക്കുന്ന വർക് ,ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു ശക്തി ദുർഗമായിമാറണംഇന്ത്യ പ്രസ്സ് ക്ലമ്പ് ഓഫ് നോര്‍ത്ത് അമേരിക്കാ അടുത്തിടെ അമേരിക്കയിലെ പ്രധാന സംഘടനകളുടെ ഒരു ഐക്യ വേദി സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരുന്നു.ഈ വേദിയിലൂടെയായിരുന്ന കേരള ദുരിതാശ്വാസ ഫണ്ട് രൂപീകരണം നടന്നിരുന്നതെങ്കില്‍ അത് പ്രത്യേകം പ്രശംസിക്കപ്പെടുമായിരുന്നു.

ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ ദുരിതാശ്വാസ ഫണ്ട് രൂപീകരണം പ്രഖ്യാപിച്ചിട്ടും, എന്തുകൊണ്ടാണ് ചിക്കാഗൊയില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ ആദ്യം പ്രഖ്യാപിച്ചതിന്റെ നാലിരട്ടി (ഏകദേശം പത്ത് കോടി) പിരിച്ചെടുക്കുവാന്‍ കഴിഞ്ഞതെന്ന് നാം വിലയിരുത്തേണ്ടതാണ്. മുന്‍പ് പേര് പറഞ്ഞ സംഘടനകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാലതു അംഗീകരിക്കാനാകുമോ ? ഇവര്‍ നടത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയയും പ്രശംസനീയവുമാണ് എന്ന് പറയുന്നതില്‍ അതിശയോക്തിയുമില്ല.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ദുരിതാശ്വാസ നിധി പിരിവിനെകുറിച്ച് സസൂക്ഷ്മം വിലയിരുത്തുന്ന ഒരാള്‍ക്ക് എവിടേയോ എന്തോ അപാകത ഉണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാവുന്നതാണ്. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുവാന്‍ ഓടുന്നതു പോലെമാത്രമേ ഇതിനെ നോക്കിക്കാണാനാകൂ.പ്രളയ ദുരന്തത്തേക്കാള്‍ പ്രളയാനന്തര ദുരിതങ്ങള്‍ എങ്ങനെ നേരിടുമെന്നാണ് എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. ഭരണ പക്ഷവും പ്രതിപക്ഷവും കൈകോര്‍ത്താല്‍ വളരെ എളുപ്പത്തില്‍കേരളത്തെ പൂര്‍വ്വ സ്ഥിതിയിലെത്തിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

കേരളം കണ്ട മഹാ പ്രളയം പോലുള്ള പ്രക#തി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, അമേരിക്കന്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനും ,വിവിധ തലങ്ങളിലുള്ള സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനും പ്രബലവും, സുതാര്യവുമായ് ഒരു കേന്ദ്രീകൃത സംവിധാനം ഇവിടെ രൂപപ്പെടേണ്ടതുണ്ട്.കേരളത്തില്‍ മത്സ്യത്തൊഴിലാളികളിയും ചുമട്ട് തൊഴിലാളിയും കളക്ടറും മന്ത്രിയും വിദ്യാര്‍ത്ഥികളും ജന പ്രതിനിധികളും ഹിന്ദുവും, ക്രൈസ്തവരും മുസ്ലീംമുകളും ഒരേ മനസ്സോടെ ഒരേ സ്വരത്തില്‍ രക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെങ്കില്‍ എന്തുകൊണ്ട് അമേരിക്കയിലെ എല്ലാ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളും, ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും അവരവരുടെ തിണ്ണബലം പ്രകടിപ്പിക്കുന്നതിനുള്ള ഒരു അവസരമാക്കി മാറ്റാതെ തോളോടുതോൾ ചേർന്നു ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒത്തൊരുമിച്ച് ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൂടാ?

പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ അമേരിക്കയിലെ പ്രമുഖ സംഘടനകള്‍ ഇതിനെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ,പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും, ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയും ചെയ്യുന്നവര്‍ ഇനിയും നിരവധിയാണ്. കേരളത്തില്‍ ജനജീവിതം പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നതിനും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്ന് നാം പിന്തുണ നല്‍കേണ്ടിയിരിക്കുന്നു. പരാജയങ്ങളോ, നേട്ടങ്ങളോ ചർച്ച ചെയ്യുന്നതിനോ തര്‍ക്കിക്കുന്നതിനുള്ള സമയമല്ലിത് . ഐക്യമത്യം മഹാബലം എന്ന ആപ്ത വാക്യത്തിന്റെ പൂര്‍ത്തീകരണം നമ്മളില്‍ നിന്നുതന്നെയാകട്ടെ !

You might also like

-