വാഹനത്തിന് സൈഡ് കൊടുത്തില്ല; കോവളത്ത് യുവാവിനെ കുത്തിക്കൊന്നു

രാവിലെ കോവളം ജംഗ്ഷനിൽ വച്ച് ബൈക്കിന് സൈഡ് നൽകുന്നത് സംബന്ധിച്ച തർക്കമുണ്ടായി. ഇതിനെക്കുറിച്ച് ചോദിക്കാനായി വൈകിട്ട് ഇരുവരും ബൈക്കിൽ ആഴാകുളത്ത് എത്തുകയും സംഘർഷമുണ്ടാകുകയും ചെയ്തു.

0

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. സൂരജിന്റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൊഴിച്ചല്‍ സ്വദേശി ഓട്ടോ ഡ്രൈവറായ മനു(26)വിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ കോവളം ജംഗ്ഷനിൽ വച്ച് ബൈക്കിന് സൈഡ് നൽകുന്നത് സംബന്ധിച്ച തർക്കമുണ്ടായി. ഇതിനെക്കുറിച്ച് ചോദിക്കാനായി വൈകിട്ട് ഇരുവരും ബൈക്കിൽ ആഴാകുളത്ത് എത്തുകയും സംഘർഷമുണ്ടാകുകയും ചെയ്തു. ഇതിനിടെ പ്രതിയുടെ പിതാവ് നടത്തുന്ന തട്ടുകടയിൽ നിന്നും കത്തി എടുത്ത് ഇരുവരെയും കുത്തുകയായിരുന്നുവെന്ന് കോവളം പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സൂരജ് ചെണ്ട കലാകാരനായിരുന്നു.

വൈകിട്ട് 7.30ഓടെ വിഴിഞ്ഞം ആഴാകുളത്താണ് സംഭവം. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സൂരജ് മരണമടഞ്ഞു. രാവിലെ ഉണ്ടായ വാക്കുതർക്കമാണ് പ്രതിയുടെ വീടിന് സമീപം രാത്രി കത്തിക്കുത്തിൽ കലാശിച്ചത്. പിടിച്ചു മാറ്റാൻ ചെന്ന പ്രതിയുടെ മാതാവ് അനിതയ്ക്ക് കൈക്ക് പരിക്കുണ്ട്. പ്രതിയും കുത്തേറ്റവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നു.

You might also like

-