ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി.
"ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി, ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്.
![The Uttarakhand Assembly passed the Uniform Civil Code Bill.](https://indiavisionmedia.com/wp-content/uploads/2024/02/civil-code.jpg)
ഡെറാഡൂൺ | ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി. ഇതോടെ ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവിൽ കോഡ്. ബിൽ ചൊവ്വാഴ്ചയാണ് സർക്കാർ നിയമസഭയിൽ അവസരിപ്പിച്ചത്. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്.
“ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി, ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഞങ്ങൾക്ക് അധികാരത്തിൽ വരാനും ബിൽ പാസാക്കാനും അവസരം നൽകിയ എല്ലാ എംഎൽഎമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി’സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
അതേസമയം, ബില്‍ പാസാക്കുന്നതില്‍ പ്രതിപക്ഷത്തെ വിവരങ്ങൾ അറിയിച്ചില്ല എന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. കോൺഗ്രസ് നേതാക്കളെ കൃത്യമായി അറിയിച്ചിരുന്നുവെന്ും കത്ത് നല്‍കിയിരുന്നുവെന്നും പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.ഇന്നലെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പടുക്കുന്നതിനിടെ സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. ബിജെപി എംഎൽഎമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിലാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. എന്നാൽ തിടുക്കത്തിലാണ് നടപടിയെന്നും കരട് ബിൽ വായിക്കാൻ പോലും ബിജെപി സമയം നല്കിയില്ലെന്നും ആരോപിച്ച് പ്ലക്കാർഡുകളുമായി കോൺഗ്രസ് നേതാക്കൾ സഭയിൽ പ്രതിഷേധിച്ചിരുന്നു. ലിംഗസമത്വം, സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവിൽ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം. ഗോത്രവിഭാഗങ്ങളെ ബില്ലിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കും. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് ബിൽ തയാറാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരാഖണ്ഡ് ഉൾപ്പടെ 3 സംസ്ഥാനങ്ങളിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണ് ബിജെപി നീക്കം.