പാവപ്പെട്ടവന് പതിവ് ഓണകിറ്റ് ഇല്ല എം എൽ എ മാർക്ക് സ്‌പെഷ്യൽ കിറ്റ്

വര്‍ഷങ്ങളായി പതിവുളള പാവപ്പെട്ടവര്‍ക്കുളള ഓണക്കിറ്റ് സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഒഴിവാക്കിയ സപ്ലൈക്കോയാണ് സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാര്‍ക്കുമായി 2000 രൂപയുടെ കിറ്റ് വിതരണം ചെയ്യുന്നത്

0

തിരുവനന്തപുരം: സാമ്പത്തികഭാരം ചൂണ്ടിക്കാട്ടി സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഓണകിറ്റ് നിഷേധിച്ച സപ്‌ളൈക്കോയുടെ വക എല്ലാ എം.എല്‍.എമാര്‍ക്കും സ്‌പെഷ്യല്‍ ഓണകിറ്റ്. ഇക്കാര്യത്തില്‍ മാത്രം സാമ്പത്തിക ബാധ്യത ഒരു പ്രശ്‌നമേയല്ല. നല്ല നിലവാരമുളള സാധനങ്ങള്‍ എം.എല്‍ എ മാര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കാനാണ് നിര്‍ദ്ദേശം.

വര്‍ഷങ്ങളായി പതിവുളള പാവപ്പെട്ടവര്‍ക്കുളള ഓണക്കിറ്റ് സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഒഴിവാക്കിയ സപ്ലൈക്കോയാണ് സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാര്‍ക്കുമായി 2000 രൂപയുടെ കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ ഉന്നത ഗുണനിലവാരമുളള സാധനങ്ങള്‍ നല്‍കണമെന്ന പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. ഇവ എം.എല്‍.എമാരുടെ വീടുകളിലോ ഓഫീസുകളിലോ നേരിട്ട് എത്തിച്ച് നല്‍കണമെന്നാണ് ഉത്തരവ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈക്കോ സ്‌റ്റോറുകളില്‍ ഓണത്തിന് വിതരണത്തിനെത്തിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ തന്നെയാണ് എം.എല്‍.എമാര്‍ക്ക് ഗുണനിലാവാരം ഉളളവ നല്‍കണമെന്ന നിര്‍ദ്ദേശമെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ 28ന് പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ നല്‍കിയ വന്‍പയര്‍, മുളക് എന്നിവയുടെ ഗുണനിലവാരം തീര്‍ത്തും മോശമാണെന്ന് ചൂണ്ടിക്കാട്ടി ചില ഡിപ്പോകള്‍ മടക്കുകയും ചെയ്തു. എന്നാല്‍ ഭൂരിപക്ഷം ഡിപ്പോകളിലും ഇതേ സാധനങ്ങളാണ് ഇപ്പോഴും വിതരണം തുടരുന്നതും. ഓണത്തിരക്കില്‍ സാധനങ്ങള്‍ വിറ്റഴിച്ച് തടിയൂരാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം

കോടികൾ ചെലവഴിച്ച് ദില്ലിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികൾ സൃഷ്ടിച്ച് ധൂർത്ത് തുടരുമ്പോഴും പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നൽകാതെ ധനവകുപ്പും സർക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന വച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് എഞ്ചിനീയർമാർക്ക് പരിശീലനമെന്ന പേരിൽ ഒരു കോടി രൂപയാണ് ധനവകുപ്പ് ചെലവാക്കിയത്. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകം. പാവങ്ങളോട് കരുണയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പ്രളയത്തിൽ ദുരിതത്തിലായവർക്ക് പതിനായിരം രൂപ നൽകാനാവാത്തത് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തിൽ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.

അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവരെല്ലാം കിറ്റ് ഇത്തവണ ഇല്ലെന്ന വിവരം അറിയാതെ സപ്ലെയ്കോ ഔട്ട് ലെറ്റിൽ എത്തി വെറും കയ്യോടെ മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്ക് ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നതാണ്.
കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങി. ഈ ഓണത്തിന് അതും ഇല്ലാതാകുകയാണ്. ധനവകുപ്പിന്‍റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലെയ്കോ വിശദീകരിക്കുന്നത്. മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഓണക്കിറ്റ് ഇത്തവണ ഒഴിവാക്കിയതെന്നാണ് സര്‍ക്കാർ നൽകുന്ന വിശദീകരണം.

അതേസമയം, അധിക ചെലവ് താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്.

വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്സിഡി ഇനങ്ങള്‍ നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് കിറ്റുകള്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാധ്യത ഏറ്റടെത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിര്‍വ്വഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ അധിക ചിലവ് ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

You might also like

-