പൗരൻ എന്ന നിലയിലുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഇടതു സർക്കാർ കവർന്നു , നിർമ്മാണ നിരോധനം പിൻവലിക്കണം: മാർ.ജോൺ നെല്ലിക്കുന്നേൽ
ജില്ലയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുനൽകിയ നിവേദനത്തിലാണ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യം ഉന്നയിച്ചത്. കേരളത്തിൽ ആകമാനം നിർമ്മാണ നിരോധനം വരുവാൻ ഇടവരുത്തും വിധം കോടതിയിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാട് തിരുത്തപ്പെടണം.
നെടുങ്കണ്ടം | സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിർമ്മാണ നിരോധനം പിൻവലിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. നിർമ്മാണ നിരോധനം ജനങ്ങൾക്ക് ഒരു ശാപമായി തീർന്നിരിക്കുകയാണ്. ഒരു പൗരൻ എന്ന നിലയിൽ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഈ നിരോധനം മൂലം നിഷേധിക്കപ്പെടുകയാണ്.ജില്ലയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുനൽകിയ നിവേദനത്തിലാണ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യം ഉന്നയിച്ചത്. കേരളത്തിൽ ആകമാനം നിർമ്മാണ നിരോധനം വരുവാൻ ഇടവരുത്തും വിധം കോടതിയിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാട് തിരുത്തപ്പെടണം. 1960 മുതൽ 2016 വരെ ജനങ്ങൾ നടത്തിയിരുന്ന നിയമപരമായ നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിൽ ആകമാനം തടയപ്പെട്ടിരിക്കുകയാണ്. ഈ നിരോധനം അടിയന്തരമായി നീക്കം ചെയ്യുവാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണം.
ഇടുക്കി ജില്ലയിൽ നിർമ്മാണ സാമഗ്രികൾ ലഭ്യമാകാത്ത സാഹചര്യമാണ് ഉള്ളത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ ജനങ്ങൾക്ക് വീട് പണിയുന്നതിനുള്ള കല്ല്,മെറ്റൽ, മണൽ തുടങ്ങിയവ ഒന്നും ജില്ലയിൽ ലഭിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നും വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. ഇതുമൂലം ജനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നു. അതിനാൽ ജില്ലയിൽ പ്രാദേശികമായി കല്ല് പൊട്ടിച്ചെടുക്കുന്നതിനും പുഴമണൽ വാരുന്നതിനും നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണൽ ഉപയോഗിക്കുന്നതിനും ജനങ്ങൾക്ക് അവസരം ഒരുക്കണം.
ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും ക്രമീകരിക്കാൻ ഉതകുന്ന പദ്ധതികൾ നടപ്പിലാക്കണം. വനാതിർത്തികളിൽ ട്രെൻഡുകൾ കുഴിക്കുകയും ഫെൻസിങ്ങുകൾ നടത്തുകയും ചെയ്യണം കർഷകരുടെ കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, കുറുക്കൻ,മയിൽ തുടങ്ങിയ ക്ഷുദ്രജീവികളെ നേരിടുന്നതിന് കർഷകർക്ക് അനുമതി നൽകണം. 2023ല്‍ നിയമസഭ പാസാക്കിയ കേരള ലാൻഡ് അസൈൻമെന്റ് (അമെൻഡ്മെന്റ്) ആക്ടിന്റെ ചട്ടങ്ങൾ ഇതുവരെ നിർമ്മിച്ചിട്ടില്ല.ഈ ചട്ടങ്ങൾ എത്രയും വേഗം നിർമ്മിച്ച് ജില്ലയിലെ ഭൂപ്രശനങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയുടെ ആവശ്യങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഭൂപ്രശ്നങ്ങൾക്ക് എത്രയും വേഗം നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ.ജോർജ് തകിടിയേൽ, ശ്രീ ജോർജ് കോയിക്കൽ എന്നിവർ മെത്രാനൊപ്പം ഉണ്ടായിരുന്നു.