യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചു , .പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം

കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ മറവു ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും

0

പാലക്കാട് | പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം. പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്.

ദൃശ്യങ്ങളില്‍ ഉള്ളവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലില്‍ ഉള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. സ്ഥലത്തെ മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്ക് സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.തിങ്കളാഴ്ച പുലർച്ചെയോടെ പൊലീസ് സംഘം ഇവിടെയെത്തിയെന്ന് ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ ഇരുവരും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അഭിന്റെയും അജിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിസരത്ത് തിരിച്ചിൽ നടത്തി. തിരച്ചിലിൽ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തി. സംശയം തോന്നി മണ്ണു നീക്കിയപ്പോൾ ഒരാളുടെ കാൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ സ്ഥലം ഉടമയെ പൊലീസ് ചോദ്യം ചെയ്തു.കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ മറവു ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. തുടർന്നു മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.

You might also like

-