അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലത്തെക്കുറിച്ച് വിദഗ്ധ സമിതി തീരുമാനമെടുത്തു :റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും
ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനം. മാറ്റേണ്ട സ്ഥലം സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു.
![Today is the mock drill that precedes the capture of rice stalks](https://indiavisionmedia.com/wp-content/uploads/2023/04/medium_2023-04-19-c1b2cbbc26.jpg)
തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലത്തെക്കുറിച്ച് വിദഗ്ധ സമിതി തീരുമാനമെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും. ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനം. മാറ്റേണ്ട സ്ഥലം സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. നേരത്തെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. അരിക്കൊമ്പനെ വാഴച്ചാൽ വഴി പറമ്പിക്കുളത്ത് എത്തിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ മുതലമടയിൽ ഹർത്താൽ നടത്തിയിരുന്നു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വിടാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. അരിക്കൊമ്പനെ മാറ്റാനുളള ഒരു സങ്കേതത്തെ കുറിച്ചും വനം വകുപ്പ് ആലോചിച്ചിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം ഏതാണെന്ന് രഹസ്യമാക്കി വെക്കുന്നില്ല. അന്തിമ തീരുമാനം ആവാത്തത് കൊണ്ടാണ് ഇപ്പോൾ സ്ഥലം പറയാത്തത്. സർക്കാരിന് പറമ്പിക്കുളത്തേക്ക് വിടാൻ തീരുമാനമില്ല. പറമ്പിക്കുളം വിദഗ്ധ സമിതി നേരിട്ട് പരിശോധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി വീണ്ടും തളളി. സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് തളളിയത്. നേരത്തെ സംസ്ഥാന സർക്കാരിന്റെ ഹർജി തളളിയതാണെന്ന് കോടതി വ്യക്തമാക്കി. ആനയെ കോടനാട്ടേക്ക് മാറ്റണമെന്നായിരുന്നു ഹർജി. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും ഹർജിക്കാർ വാദിച്ചു. വിദഗ്ധ സമിതിയിലുളളവർ വിദഗ്ധരല്ലെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. അഭിഭാഷകരായ വിഷ്ണു പ്രസാദ്, വി കെ ബിജു എന്നിവരാണ് കോടതിയെ സമീപിച്ചത്.