എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി ആലോചിക്കുന്നുണ്ട്
![](https://indiavisionmedia.com/wp-content/uploads/2023/02/m-shivashanker.png)
കൊച്ചി | ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ ഉച്ചയോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻഡ് റിപ്പോർട്ടിലൂടെ അറിയിക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധ നീട്ടണമെന്നും ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
എം ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും ഒരു കോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ ഡിയുടെ നിഗമനം. എന്നാല്‍ അതിനെ കുറിച്ച് അറിയില്ലാ എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.