പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിനെ തൂക്കിക്കൊല്ലാൻ വിധിച്ച് കോടതി

ഗർഭിണിയായതോടെ പെൺകുട്ടി പൽവാൽ വനിതാ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പിതാവ് തന്നെ മൂന്ന് വർഷമായി ലൈംഗികമായി പീഡിപ്പിച്ച് വരികയാണെന്നും താൻ ഗർഭിണിയാണെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി

0

ചണ്ഡീഗഡ്| പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ തൂക്കിക്കൊല്ലാൻ വിധിച്ച് കോടതി. ഹരിയാനയിലെ പൽവാല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷത്തോളമാണ് പിതാവ് മകളെ നിരന്തരം പീഡിപ്പിച്ചത്. ഒടുവിൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. 2020 ഒക്ടോബറിലാണ് പീഡന വിവരം പുറത്തറിയുന്നത്.

ഗർഭിണിയായതോടെ പെൺകുട്ടി പൽവാൽ വനിതാ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പിതാവ് തന്നെ മൂന്ന് വർഷമായി ലൈംഗികമായി പീഡിപ്പിച്ച് വരികയാണെന്നും താൻ ഗർഭിണിയാണെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതോടെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോള്‍ പെൺകുട്ടി നാല് മാസം ഗർഭിണിയായിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.കുഞ്ഞിന്‍റെ ഡിഎൻഎ പരിശോധിച്ചതിൽ നിന്നും പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. തുടർന്നാണ് കോടതി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചത്. 2020 മുതൽ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ നീതി ലഭിച്ചെന്നാണ് അഭിഭാഷകൻ ഹർകേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.പ്രതിക്ക് 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്, കൂടാതെ ഇരയ്ക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചു.

You might also like

-