കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും കേരളത്തിൽ നിന്നും മന്ത്രിമാർ ഉണ്ടാകുമോ ?

ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ജൂലൈ പകുതിയോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനവും ചേരുകയാണ്. നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളും, അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മന്ത്രിസഭ പുനസംഘടന വൈകില്ലെന്നാണ് റിപ്പോർട്ടുകൾ.

0

ഡൽഹി | കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും. പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇന്നത്തെ യോഗം. ഡൽഹിയിലെ ജി20 യോഗ വേദിയിലെ കൺവെൻഷൻ സെന്ററിലാണ് മന്ത്രിസഭ ചേരുക.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടേത് ഉൾപ്പടെയുള്ള വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ജൂലൈ പകുതിയോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനവും ചേരുകയാണ്. നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളും, അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മന്ത്രിസഭ പുനസംഘടന വൈകില്ലെന്നാണ് റിപ്പോർട്ടുകൾ. ഘടക കക്ഷികൾക്ക് കൂടുതൽ പരിഗണന നൽകാനുള്ള സാധ്യതയുമുണ്ട്.

കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ഇ. ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെ പാർട്ടിയിലും അഴിച്ചുപ്പണിയുണ്ടാകും.
എന്നാൽ കേന്ദ്രമന്ത്രിസഭാ വികസനത്തെ കുറിച്ച് കേൾക്കുന്നത് ഊഹാപോഹങ്ങളെന്നായിരുന്നു കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം. മന്ത്രിസഭയെ കുറിച്ച് തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയാണെന്നും സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമെന്നും മുരളീധരൻ പറയുന്നു.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം തള്ളാതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായാൽ പ്രയോജനം കേരളത്തിനാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഒരു കേന്ദ്ര മന്ത്രി കൂടി വന്നാൽ സാധ്യത സുരേഷ് ഗോപിക്കായിരിക്കും. അദ്ദേഹം മന്ത്രിയായാൽ ഇരട്ടി മധുരമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് സുരേഷ് ഗോപി തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചാൽ വിജയിക്കാനാകുമെന്ന വിലയിരുത്തലിലാണ് ബിജെപി.

മന്ത്രിസഭ പുനഃസംഘടന മാത്രമല്ല പാർട്ടിക്കുള്ളിലും അഴിച്ചുപണി വേണമെന്ന ചർച്ചകൾ സജീവമാണെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരി​ഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ, കേരളത്തിൽ പുനഃസംഘടന ഇല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് അറിയിച്ചിരുന്നു. കെ സുരേന്ദ്രൻ തന്നെ പാർട്ടിയെ തുടർന്നും നയിക്കും. പ്രവർത്തകർ പുന:സംഘടനയെ കുറിച്ച് ആവലാതിപ്പെടരുത്. പാർട്ടി പുന:സംഘടനയില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും എം ടി രമേശ് പറഞ്ഞു .

You might also like

-