നിയമസഭയിൽ വനം വകുപ്പിനെതിരെ കുഴൽ നാടൻ ,കുപിതനായി സ്‌പീക്കർ ,വയനാട് പുനരധിവാസം വേഗം നടപ്പാക്കും മുഖ്യമന്ത്രി,
പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ പ്രശ്നം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു കോടി രൂപ വരെ സഹായം തേടി രാജ്യത്തെ എല്ലാ എംപിമാർക്കും കത്ത് അയച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്ക് 300 രൂപ വീതം നൽകുന്നത് തുടരാനാകുമോ എന്ന് പരിശോധിക്കും. പുനരധിവാസം പൂർത്തിയാകുന്നതുവരെ വാടക വീടുകളിൽ കഴിയുന്നവരുടെ വാടക നൽകുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം | വയനാട് പുനരധിവാസം വേഗം നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്നും, പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ പ്രശ്നം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു കോടി രൂപ വരെ സഹായം തേടി രാജ്യത്തെ എല്ലാ എംപിമാർക്കും കത്ത് അയച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്ക് 300 രൂപ വീതം നൽകുന്നത് തുടരാനാകുമോ എന്ന് പരിശോധിക്കും. പുനരധിവാസം പൂർത്തിയാകുന്നതുവരെ വാടക വീടുകളിൽ കഴിയുന്നവരുടെ വാടക നൽകുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പല പ്രക്രിയകളിലും അനിശ്ചിതത്വം തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവർക്ക് ആറുമാസമായി സഹായം നൽകിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎയോട് കുപിതനായി സ്പീക്കർ എഎൻ ഷംസീർ. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ വിഷയം അവതരിപ്പിക്കുന്നതിനിടെ വന നിയമ ഭേദഗതി ഉന്നയിച്ചപ്പോഴാണ് സ്പീക്കർ ഇടപെട്ടത്.യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നാൽ ഇങ്ങനെയൊരു ഭേദഗതി ബിൽ ഈ സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുമായിരുന്നോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. നിങ്ങളെന്താണ് അവതരിപ്പിക്കുന്നതെന്ന് ചോദിച്ച സ്പീക്കർ, ഈ വന നിയമ ഭേദഗതിയൊക്കെ പിൻവലിച്ചുവെന്ന് മറുപടി പറഞ്ഞു. അതിവിടെ പറയേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. താനൊന്ന് പറഞ്ഞോട്ടെയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല. അതിൻ്റെ ആവശ്യമെന്താണെന്നും വന നിയമ ഭേദഗതി ഇല്ലാത്തതല്ലേയെന്നും സ്പീക്കർ ചോദിച്ചു. പിൻവലിച്ച കാര്യം ഇവിടെ പറയേണ്ട കാര്യമെന്താണെന്ന ചോദ്യത്തിന് ഇത് വൈകാരികമായ പ്രശ്നമെന്നായിരുന്നു മാത്യുവിൻ്റെ മറുപടി.
എന്നാൽ കടുത്ത നിലപാടെടുത്ത സ്പീക്കർ എന്താണ് ഇവിടെ അടിയന്തിര പ്രമേയമെന്ന് ചോദിച്ചു. എന്തൊരു കഷ്ടമാണ് സാർ, ഏത് സമയത്തും ഇതാണ് അവസ്ഥയെന്നുമായിരുന്നു പ്രസംഗം തടസപ്പെട്ടതിൽ കുപിതനായ മാത്യു കുഴൽനാടൻ ഇരു കൈകളും വീശിക്കൊണ്ട് പറഞ്ഞത്. നിങ്ങളുടെ എല്ലാ പ്രകടനവും നടത്തേണ്ട വേദിയല്ല ഇതെന്ന് സ്പീക്കർ മറുപടി പറഞ്ഞു. അവതരിപ്പിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കുക. നിങ്ങൾക്ക് ഡിമാൻ്റിൽ ആ കാര്യങ്ങൾ പറയാം. പിൻവലിച്ച വന നിയമ ഭേദഗതി ഇവിടെ പറയേണ്ട കാര്യമില്ല. നിങ്ങൾ എഴുതി തന്ന കാര്യം ഇവിടെയുണ്ടെന്ന് സ്പീക്കർ ഫയൽ ഉയർത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു. നിലമ്പൂരിലെ വന്യജീവി ആക്രമണമാണ് എഴുതി തന്നത്. എന്തും വിളിച്ച് പറയാമെന്നാണോയെന്നും പറഞ്ഞ സ്പീക്കർ അടിയന്തിര പ്രമേയമായി ഉന്നയിച്ച വിഷയത്തിനുള്ളിൽ നിന്ന് കൊണ്ട് വേണം സംസാരിക്കാനെന്നും ഓർമ്മിപ്പിച്ചു.
ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇരുവശത്തുമായി നിന്ന് ബഹളം വെച്ചെങ്കിലും സ്ഥിതി കലുഷിതമായില്ല. മാത്യു കുഴൽനാടൻ തൻ്റെ പ്രമേയ അവതരണം പൂർത്തിയാക്കി.