കീം പുതുക്കിയ റാങ്ക് ലിസ്റ്റ് നടപ്പാക്കണം ; കേരള സിലബസ് വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി
കീം പരീക്ഷയുടെ ആദ്യം വന്ന റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്
ഡൽഹി | കീം റാങ്ക് ലിസ്റ്റ് സമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന കേരള വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാലാഴ്ചക്കകം സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കീമില്‍ അപ്പീല്‍ നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കീം പരീക്ഷയുടെ ആദ്യം വന്ന റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍മുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടല്‍ ശരിയല്ലന്നും 15 വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു.’കീം’ റാങ്ക്ലിസ്റ്റ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നുണ്ടോയെന്ന് അറിയിക്കാന്‍ ഇന്നലെ കോടതി ആവശ്യപ്പെട്ടു. ഇന്ന് ഹര്‍ജി പരിഗണിച്ച വേളയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത അപ്പീല്‍ നല്‍കുന്നില്ലെന്ന് കോടതിയെ അറിയിച്ചു.
അപ്പീല്‍ ഫയല്‍ ചെയ്താല്‍ പ്രവേശന നടപടികളെ ബാധിക്കും. പരിഷ്‌കരണ ഫോര്‍മുല അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനാകുമെന്നും വിദ്യാര്‍ഥികളുടെ ഹര്‍ജി അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പ്രവേശന നടപടികള്‍ തടയാതിരുന്ന കോടതി ഹര്‍ജി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. മറുപടി സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കീം പരീക്ഷ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ തടസ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്.
പുതുക്കിയ റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലഭിച്ച റാങ്കില്‍ വലിയ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കീമില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വീണ്ടും വ്യക്തമാക്കിയിരുന്നു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ കീം എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഈ മാസം ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റില്‍ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ജോണ്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാര്‍ത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തുകയായിരുന്നു.