ടെക്‌സസില്‍ വീണ്ടും വെടിവയ്പ്; 5 മരണം, 21 പേര്‍ക്കു പരിക്ക്, അക്രമി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

0

ടെക്‌സസ്: ടെക്‌സസ് എന്‍പാസോയില്‍ ഒരു മാസത്തിനു മുന്‍പ് നടന്ന വെടിവയ്പില്‍ 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ടെക്‌സസിലെ തന്നെ പടിഞ്ഞാറന്‍ സിറ്റികളായ മിഡ്‌ലാന്റ്, ഒഡിസ എന്നീ നഗരങ്ങളില്‍ നടന്ന വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്കു പരുക്കേറ്റതായും ഒഡീസ സിറ്റി പൊലീസ് ചീഫ് മൈക്കിള്‍ ജെര്‍ക്കി മാധ്യമങ്ങളെ അറിയിച്ചു. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു.

ശനിയാഴ്ച ഉച്ചക്കു ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു അതിവേഗത്തില്‍ മുന്നോട്ടു പോയ ടൊയോട്ട കാര്‍ പൊലീസ് തടഞ്ഞു. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ആള്‍ പൊലീസിനു നേരെ വെടിവച്ചു. അവിടെ നിന്നും യുഎസ് പോസ്റ്റല്‍ സര്‍വീസിസിന്റെ വാഹനം തട്ടിയെടുത്താണ് വഴിയില്‍ കണ്ട നിരപരാധിയായ ആളുകള്‍ക്കു നേരെ അക്രമി നിറയൊഴിയിച്ചത്. ഇന്റര്‍ സ്റ്റേറ്റ് 20ല്‍ നിന്നും ആരംഭിച്ച വെടിവയ്പ് സമീപത്തുള്ള സിനര്‍ജി മൂവി തിയറ്ററിന്റെ പാര്‍ക്കിങ് ലോട്ടില്‍ അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചതോടെയാണ് അവസാനിച്ചത്.

30 വയസോളം പ്രായമുള്ള വെളുത്ത വര്‍ഗക്കാരനായ ഒരാളാണു വെടിവച്ചതെന്ന് പൊലീസ് ചീഫ് പറഞ്ഞു. അക്രമിയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷോപ്പിങ് സെന്ററിലെ ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടിരുന്നത്. പരുക്കേറ്റവരില്‍ 17 മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏഴു പേരുടെ നില ഗുരുതരമാണ്. ഓഗസ്റ്റ് മാസം യുഎസില്‍ 51 പേരാണു വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

You might also like

-