പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധി ,ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് ,വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ അനങ്ങുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധമിരമ്പിയത്. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി

0

തിരുവനന്തപുരം | പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. വിഷയത്തില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നുച്ചക്ക് രണ്ട് മണിക്കാണ് ചർച്ച. പ്രതിഷേധം തണുപ്പിക്കാനും പ്രശ്നം പരിഹരിക്കാനും എന്ത് ഫോർമുലയാണ് മന്ത്രിയുടെ പക്കലുളളതെന്നത് ഏറെ പ്രധാനമാണ്. സീറ്റ് പ്രശ്നം പരിഹരിക്കാന്‍ ഹയർ സെക്കൻ്ററിയായി അപ്ഗ്രേഡ് ചെയ്തിട്ടില്ലാത്ത ഹൈസ്ക്കൂളുകൾ അപ്ഗ്രേഡ് ചെയ്യുമോ അതോ അധിക ബാച്ച് അനുവദിച്ച് പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുമോ എന്നതാണ് അറിയേണ്ടത്. താത്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനാണ് സാധ്യതകളേറെയും.

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ അനങ്ങുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധമിരമ്പിയത്. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സീറ്റ് പ്രതിസന്ധി ഏറെയുള്ള മലപ്പുറത്തായിരുന്നു വലിയ പ്രതിഷേധം. എം എസ് എഫ് , കെ എസ് യു പ്രവർത്തകർ ആർ ഡി ഡി ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത് നീക്കി. ഫ്രട്ടേണിറ്റി പ്രവർത്തകർ മലപ്പുറം പെരിന്തൽമണ്ണ റോഡ് ഉപരോജിച്ചു. വനിത പ്രവർത്തകർ മിന്നൽ ഉപരോധം നടത്തിയതോടെ അരമണിക്കൂർ ഗതാഗത തടസ്സവുമുണ്ടായി.മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നിയമസഭാ മാർച്ച്‌ നടത്താനൊരുങ്ങുകയാണ് യൂത്ത് ലീഗ്. വിവിധ പാർട്ടികൾ സമരം നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടായില്ല. വിദ്യാഭ്യാസമന്ത്രി ഭൂമിയിലേക്ക് ഇറങ്ങിയാൽ പ്ലസ് വണ്ണിന് സീറ്റ്‌ കിട്ടാത്തവരുടെ കരച്ചിൽ കേൾക്കാമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പറഞ്ഞു.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവർത്തിക്കുന്നതിനിടെ എസ് എഫ് ഐയും സമരത്തിനിറങ്ങിയത് ശ്രദ്ധേയമായി. മലപ്പുറം കളക്ട്രേറ്റിലേക്കായിരുന്നു എസ് എഫ് ഐയുടെ മാർച്ച്. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് എസ് എഫ് ഐ സംസ്ഥാന നേതാവായ അഫ്സൽ പറഞ്ഞു. അതേസമയം എസ് എഫ് ഐ സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. കാര്യങ്ങൾ അറിയാതെയാണ് എസ് എഫ് ഐ പ്രതിഷേധമെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.

You might also like

-