നാലാം ദിനവും അതിര്‍ത്തിയില്‍ പാക് പ്രകോപനം കുപ്‌വാരയിലും പൂഞ്ചിലും വെടി ഉതിർത്ത് പാക് സേന
പാക് സൈന്യത്തിന് ഇന്ത്യയും ശക്തമായ തിരിച്ചടി നല്‍കി. കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പഹല്‍ഗാമില്‍ ഭീകരരെ പിടിക്കാനുളള ദൗത്യം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് പാകിസ്താന്‍ പ്രകോപനം തുടരുന്നത്
ശ്രീനഗര്‍| തുടര്‍ച്ചയായ നാലാം ദിനവും അതിര്‍ത്തിയില്‍ പാക് പ്രകോപനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് കുപ്‌വാരയിലും പൂഞ്ചിലും വെടിവെയ്പ്പുണ്ടായത്. പാക് സൈന്യത്തിന് ഇന്ത്യയും ശക്തമായ തിരിച്ചടി നല്‍കി. കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പഹല്‍ഗാമില്‍ ഭീകരരെ പിടിക്കാനുളള ദൗത്യം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് പാകിസ്താന്‍ പ്രകോപനം തുടരുന്നത്.പൂഞ്ച് സെക്ടറിൽ ആദ്യമായാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.
സുരക്ഷാസേന പ്രദേശത്തെ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിക്കാനാണ് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ വെടിയുതിര്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.ജമ്മു കശ്മീരിലെ പഹൽഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് അതിർത്തിയിലെ പാക് വെടിവെപ്പ്. പുൽവാമ സംഭവത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ പങ്ക് പുറത്തുവന്നതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്