ഓപ്പറേഷൻ മൂൺലൈറ്റ് “ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ മിന്നൽ പരിശോധന വ്യാപക ക്രമക്കേട്

നാല് ജില്ലകളിലെ ചില ഔട്ട്‌ലെറ്റുകളിൽ സ്റ്റോക്കിൽ മദ്യം കുറവുള്ളതായും ഓപ്പറേഷൻ മൂൺലൈറ്റിലൂടെ വ്യക്തമായി. ഒരു വർഷത്തിനുള്ളിൽ പാലക്കാട്ടെ കൊളപ്പുള്ളി ഔട്ട്ലെറ്റിൽ മദ്യക്കുപ്പി പൊട്ടിയ ഇനത്തിൽ മാറ്റിവെച്ചത് 3.93 ലക്ഷം രൂപയുടെ മദ്യമാണ്.

0

തിരുവനന്തപുരം|ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ മിന്നൽ പരിശോധനയിലൂടെ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്. പരിശോധന നടന്ന 78 ഔട്ട്ലെറ്റുകളിൽ 70 എണ്ണത്തിലും മദ്യം വിറ്റ തുകയും കൗണ്ടറിൽ കണ്ട തുകയും തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തി. എട്ട് ജില്ലകളിലെ ചില ഔട്ട്‌ലെറ്റുകളിൽ പ്രത്യേക തരം മദ്യം കൂടുതലായി വിറ്റഴിച്ചു.

നാല് ജില്ലകളിലെ ചില ഔട്ട്‌ലെറ്റുകളിൽ സ്റ്റോക്കിൽ മദ്യം കുറവുള്ളതായും ഓപ്പറേഷൻ മൂൺലൈറ്റിലൂടെ വ്യക്തമായി. ഒരു വർഷത്തിനുള്ളിൽ പാലക്കാട്ടെ കൊളപ്പുള്ളി ഔട്ട്ലെറ്റിൽ മദ്യക്കുപ്പി പൊട്ടിയ ഇനത്തിൽ മാറ്റിവെച്ചത് 3.93 ലക്ഷം രൂപയുടെ മദ്യമാണ്.

പൊട്ടിയതായി കാണിച്ചതിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. മദ്യം പൊതിഞ്ഞു നൽകുന്ന കടലാസ്സിൽ വരെ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ വില ചില ഉദ്യോഗസ്ഥര്‍ ഈടാക്കുന്നു, കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നു, ഇതിന് പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാരില്‍ നിന്നും കൈക്കൂലിയായി കമ്മീഷന്‍ ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നു, ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വില വിവരവും, ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാറില്ല. ചില ഔട്ട് ലെറ്റുകളില്‍ ബില്ല് നല്‍കാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കള്‍ക്ക് മദ്യം വില്‍ക്കുന്നു. ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളില്‍ ഡാമേജ് ഇനത്തില്‍ കാണിച്ച് ബില്ല് നല്‍കാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥര്‍ പണം വീതിച്ചെടുക്കുന്നു. മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നു. ചില ഔട്ട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് മദ്യം പൊതിയാതെ നല്‍കുന്നു

തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ ആറ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ അഞ്ച് വീതവും തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ നാല് വീതവും ഷോപ്പുകളിലാണ് പരിശോധന നടന്നത്. വിജിലൻസ് ഡയറക്ടര്‍ ടികെ വിനോദ് കുമാര്‍ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹര്‍ഷിത അത്തല്ലൂരി ഐ.പി.എസിന്റെ മേല്‍നോട്ടത്തിലും പൊലീസ് സൂപ്രണ്ട് (ഇന്റ്) ചുമതല വഹിക്കുന്ന റജി ജേക്കബിന്റെ നേതൃത്വത്തിലും നടന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്തു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064, 8592 900 900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447 789 100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.

You might also like

-