കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം / സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട് സർക്കാർ
രാജ്യത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നയിക്കാൻ എക്കാലവും തമിഴ്നാട് മുന്നിലുണ്ടായിരുന്നു. ഇത്തവണയും കാലത്തിൻ്റെ ആ ദൗത്യം തമിഴ്നാട് ഏറ്റെടുക്കുന്നു. ഈ വാക്കുകളോടെയാണ് സംസ്ഥാനത്തിന് കൂടുതൽ ഫെഡറൽ അവകാശങ്ങൾ വേണമെന്നാവശ്യപ്പെടുന്ന സുപ്രധാന പ്രഖ്യാപനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടത്തിയത്.

ചെന്നൈ | കേന്ദ്രസർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് തമിഴ്നാട്
സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട് സർക്കാർ. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. 1969ൽ കരുണാനിധി സർക്കാർ രാജമണ്ണാർ സമിതിയെ നിയോഗിച്ചിരിന്നു .ഫെഡറൽ തത്വങ്ങളിൽ പുനഃപരിശോധന ആവശ്യമോ എന്നതടക്കം കമ്മീഷൻ്റെ പരിഗണന വിഷയങ്ങളാണ്. 2026 ജനുവരിയിൽ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂർണ റിപ്പോർട്ട് രണ്ട് വർഷത്തിനകം സമർപ്പിക്കണം. മുൻ ഐഎഎസ് ഓഫീസർ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം.നാഗനാഥൻ എന്നിവർ സമിതി അംഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ സമഗ്ര പരിശോധനയാണ് കമ്മീഷൻ്റെ ഉത്തരവാദിത്തം. സംസ്ഥാനങ്ങളുടെ സ്വയംഭരണ അവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കിൽ നിർദേശിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനാധിപത്യത്തിന് മീതെ കരിമേഘങ്ങൾ ഉരുണ്ടുകൂടുന്ന കാലമാണിത്. രാജ്യത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നയിക്കാൻ എക്കാലവും തമിഴ്നാട് മുന്നിലുണ്ടായിരുന്നു. ഇത്തവണയും കാലത്തിൻ്റെ ആ ദൗത്യം തമിഴ്നാട് ഏറ്റെടുക്കുന്നു. ഈ വാക്കുകളോടെയാണ് സംസ്ഥാനത്തിന് കൂടുതൽ ഫെഡറൽ അവകാശങ്ങൾ വേണമെന്നാവശ്യപ്പെടുന്ന സുപ്രധാന പ്രഖ്യാപനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടത്തിയത്.