ആറളത്ത് വൻ ജനകീയ പ്രതിഷേധം കാട്ടാന കൊലപ്പെടുത്തിയ ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു
തങ്ങളുടെ പ്രശനങ്ങൾക്ക് പരിഹാരം കാണാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് നാട്ടുകാരുള്ളത്. ആറളം ഫാമിനോട് ചേർന്നുള്ള വനമേഖലയിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് സംഘത്തെ പോലും പ്രതിഷേധക്കാർ കടത്തി വിട്ടില്ല.

കണ്ണൂർ| ആറളത്ത് വൻ ജനകീയ പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. കാട്ടാന വിഷയത്തിൽ ശാശ്വത പരിഹാരമില്ലാതെ പിരിഞ്ഞ് പോകില്ലെന്നാണ് ജനക്കൂട്ടം പറയുന്നത്.ആംബുലൻസ് വീടിന്റെ പരിസരത്തേക്ക് കടത്തിവിടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങാൻ തയ്യാറായിട്ടില്ല. തങ്ങളുടെ പ്രശനങ്ങൾക്ക് പരിഹാരം കാണാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് നാട്ടുകാരുള്ളത്. ആറളം ഫാമിനോട് ചേർന്നുള്ള വനമേഖലയിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് സംഘത്തെ പോലും പ്രതിഷേധക്കാർ കടത്തി വിട്ടില്ല. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജൻ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാർ തടഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കുള്ള വഴി പൂർണമായും പ്രതിഷേധക്കാർ വലിയ കല്ലുകളും മരക്കമ്പുകളും കൊണ്ട് തടഞ്ഞിരിക്കുകയാണ്. വീട്ടിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.വനം മന്ത്രിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ച നടത്തി ഉചിതമായ പരിഹാരം കാണുന്നത് വരെ പ്രദേശത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 16 ജീവനുകളാണ് പൊലിഞ്ഞത്. ആദിവാസി ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഈ പ്രദേശത്ത് നിന്നാണെന്നും അല്ലാതെ രാഷ്ട്രീയ പ്രതിനിധികളുമായി പഞ്ചായത്ത് ഓഫിസിൽ അല്ല ചർച്ചകൾ നടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു. ആന മതിൽ നിർമ്മിക്കുന്നതിലെ കാലതാമസമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. 37.9 കോടി രൂപ ചെലവിൽ പത്തരകിലോമീറ്റർ ദൂരമാണ് ആന മതിൽ നിർമ്മിക്കേണ്ടത്. ഇതിനായി മരം മുറിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും പ്രവൃത്തി മുന്നോട്ട് പോയില്ല.സർക്കാരും, വനം വകുപ്പും ജനങ്ങളെ പറ്റിക്കുന്നെന്നും ജാഗ്രത നിർദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ടതില്ലെന്നും നാട്ടുകാർ പറഞ്ഞു
ഇന്നലെയാണ് ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇരുവരെയും കാട്ടാന ചവിട്ടിക്കൊന്നത്. ആർആർടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആർആർടി ഓഫീസിൽ നിന്ന് 600 മീറ്റർ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. വെള്ളിയുടേയും ലീലയുടേയും മരണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ദമ്പതികളുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരെയാണ് കാട്ടാന ചവിട്ടികൊന്നത്. രാവിലെ കശുവണ്ടി ശേഖരിക്കാൻ പോകവെയായിരുന്നു ഇരുവർക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.