“നിങ്ങളുടെ 40 എംഎൽഎമാർ എന്നോടൊപ്പമാണ് ” തൃണമൂലിന്‍റെ 40 എംഎൽമാർ ബിജെപിയ്ക്കൊപ്പമെന്ന് മോദി; ഒരു കൗൺസിലർ പോലും വരില്ലെന്ന് തൃണമൂലിന്‍റെ മറുപടി
വരാണസിയിൽ നിന്നും പ്രധാനമന്ത്രി മോദിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ചെലവിന്‍റെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന് ശേഖരിക്കാമെങ്കില്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയുടെ പൊതു പരിപാടികളുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നോക്കുന്നില്ല എന്നും മമത ചോദിച്ചു. മോദി തന്‍റെ അമ്മയെയോ ഭാര്യയെയോ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉള്ള ഒരാള്‍ എങ്ങനെയാണ് ജനങ്ങളെ സേവിക്കുക എന്നും മമത പരിഹസിച്ചു. തിരക്ക് പിടിച്ച വിദേശ യാത്രയ്ക്കിടയില്‍ മോദി ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തെന്നും മമത ചോദിച്ചു.
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ 40 എംൽഎമാർ ബിജെപിയുമായി നിരന്തരം ബന്ധം പുലർത്തുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി രാജ്യസഭ എംപി ഡെറിക് ഓ ബ്രയൻ രംഗത്തെത്തി. മോദിക്കെതിരെ കുതിരക്കച്ചവടത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് വ്യക്തമാക്കിയ ഡെറിക് ഓ ബ്രയൻ ഒരു മുൻസിപ്പൽ കൗൺസിലർ പോലും പാർട്ടി വിട്ട് പോകില്ലെന്ന് ഉറപ്പിച്ച് പറയുന്നു.എക്സ്പൈരി ബാബു എന്ന് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച ഡെറിക് ഓ ബ്രയൻ. മോദിയുടെ കാലാവധി ഉടൻ തീരുമെന്നും ഓർമ്മിപ്പിച്ചു. പശ്ചിമബംഗാളിലെ സെറാംപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രി, തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന അവകാശവാദം നടത്തിയത്.
”ദീദീ, മെയ് 23-ന് ഫലം പുറത്തുവന്നാൽ എല്ലായിടത്തും താമര വിരിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ എല്ലാം പുറത്തു വരും. നിങ്ങളുടെ എംഎൽഎമാർ നിങ്ങളെ വിട്ട് ഓടി രക്ഷപ്പെടും. ഇന്ന് പോലും, നിങ്ങളുടെ 40 എംഎൽഎമാർ എന്നോടൊപ്പമാണ് ”, ഇതായിരുന്നു മോദിയുടെ വാക്കുകൾ.ആകെ 295 സീറ്റുകളാണ് പശ്ചിമബംഗാളിൽ ഉള്ളത്. ഇതിൽ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ മമതാ ബാനർജി അധികാരത്തിലെത്തിയത്. ബംഗാൾ നിയമസഭയിൽ കേവലഭൂരിപക്ഷം 148 സീറ്റുകളാണ്. 40 എംഎൽഎമാർ കൂട്ടത്തോടെ ക്യാംപ് വിട്ടാലും അധികാരം നഷ്ട്ടപ്പെടില്ലെങ്കിലും ഇത്രയും പേർ ഒറ്റയടിക്ക് ക്യാംപ് വിടുമെന്ന വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പശ്ചിമബംഗാളിൽ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് വിചിത്രമായ വാദം നരേന്ദ്രമോദി ഉന്നയിക്കുന്നത്.
ജനങ്ങളെ ചതിച്ച മമതാ ബാനർജിക്ക് തുടരാൻ ബുദ്ധിമുട്ടാകുമെന്നും ശാരദാ ചിട്ടിതട്ടിപ്പ് കേസുകളുൾപ്പടെ ചൂണ്ടിക്കാട്ടി മോദി പ്രസംഗത്തിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മോദിയുടെ ഈ അവകാശവാദം.
അതിനിടെ മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുടെയും മറ്റും ചെലവിന്‍റെ കണക്കുകളെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ്തയ്യാറാകണമെന്ന് മമതാ ബാനർജി. മിട്നാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്.വരാണസിയിൽ നിന്നും പ്രധാനമന്ത്രി മോദിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ചെലവിന്‍റെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന് ശേഖരിക്കാമെങ്കില്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയുടെ പൊതു പരിപാടികളുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നോക്കുന്നില്ല എന്നും മമത ചോദിച്ചു. മോദി തന്‍റെ അമ്മയെയോ ഭാര്യയെയോ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉള്ള ഒരാള്‍ എങ്ങനെയാണ് ജനങ്ങളെ സേവിക്കുക എന്നും മമത പരിഹസിച്ചു. തിരക്ക് പിടിച്ച വിദേശ യാത്രയ്ക്കിടയില്‍ മോദി ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തെന്നും മമത ചോദിച്ചു.