ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് കമ്പനിയിൽ തൊഴില്‍ പീഡനം കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക,
കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്

കൊച്ചി| കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം.
കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങള്‍ നടത്തും.പത്രത്തിലെ പരസ്യം കണ്ടാണ് പലരും ജോലിക്ക് വരുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-1000 വരെ ശമ്പളം നല്‍കുമെന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്‌റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജര്‍മാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡില്‍ നിന്ന് മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉപദ്രവിക്കാന്‍ വേണ്ടി മാത്രം കമ്പനിയില്‍ മാനേജര്‍മാരുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
‘എന്റെ വായില്‍ ഉപ്പിട്ട് തുപ്പാന്‍ അനുവദിച്ചില്ല. പാന്റഴിപ്പിച്ച് നിര്‍ത്തിക്കും. 2000ത്തിന് മുകളില്‍ ബിസിനസ് ചെയ്യാനാണ് ടാര്‍ഗറ്റ്. ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിക്കും. ഉറങ്ങാന്‍ സമ്മതിക്കില്ല. കക്കൂസ് കഴുകിക്കും. ഓഫീസിനകത്ത് ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിനകത്ത് വെച്ചാണ് ഉപദ്രവിക്കുന്നത്. പട്ടിയെ പോലെ മതിലിന്റെ മൂലയ്ക്ക് പോയി മൂത്രം ഒഴിക്കുന്നത് പോലെ കാണിക്കാന്‍ പറയും. തറയില്‍ നക്കിക്കും. ചീത്ത വിളിക്കും’, പീഡനം സഹിക്കാൻ കഴിയാതെ ജോലി ഉപേക്ഷിച്ച തൊഴിലാളി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപദ്രവങ്ങളെ കുറിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഏഴ് മണിക്കകം സർക്കിളിൽ എത്തണം. പിന്നെ വിചാരണ ആണ്, നിബന്ധനകൾ ഏറെയുണ്ട്. അസഭ്യം പറഞ്ഞും, കണ്ട് നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകൾ നൽകിയും ആണ് ഇവരെ തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നത്. ബിസ്കറ്റ് വെള്ളത്തിൽ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിൻ നക്കിക്കൊണ്ട് മുട്ടിൽ ഇഴയിക്കുക,ചീഞ്ഞ പഴത്തിൽ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് വിദ്യാർഥികൾക്ക് നൽകുകയെന്ന് ചൂഷണത്തിന് ഇരയായവർ പറയുന്നു. അർധനഗ്നരാക്കി നിർത്തി മർദ്ദിച്ചും, തെറിവിളിച്ചും ചൂഷണം തുടരും. പുറത്തുപറയാൻ പേടിച്ചിരുന്നത് മേലുദ്യോഗസ്ഥരുടെ സ്വാധീനത്തെ ഭയന്നാണ്”, ഇരകളായ യുവാക്കൾ വെളിപ്പെടുത്തി.
എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി നമ്മുടെ വീട്ടുവാതിലിൽ വന്ന് മുട്ടുന്ന, പഠനത്തിൻ്റെ ഭാഗമായ പ്രൊജക്ടാണ്, ഒരു പ്രൊഡക്ട് വാങ്ങുമോ എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്ന ഈ കുട്ടികളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാധനം വിറ്റാൽ മാത്രം അന്നത്തെ ദിവസം ഭക്ഷണം കഴിക്കാം, ഇല്ലെങ്കിൽ പട്ടിണികിടക്കേണ്ടി വരും. വൈകീട്ട് 7.45 ആകുമ്പോഴേക്കും താമസസ്ഥലം കൂടിയായ ഓഫീസിൽ എത്തണം. സൗജന്യ ഭക്ഷണം ആയ ചോറും മുളകും ഉപ്പും കൂട്ടി കഴിക്കാം. കൃത്യം 10 മണിക്ക് തന്നെ ഉറങ്ങണം ഇല്ലെങ്കിൽ തല്ലി ഉറക്കും. ഇങ്ങനെയാണ് കമ്പനിയിലെ അവസ്ഥയുണ്ടായിരുന്നത്.