കുറുപ്പംപടി പീഡനക്കേസ് അമ്മയും ആൺ സുഹൃത്തും ചേർന്ന് പെൺകുട്ടികൾക്ക് നിരന്തരം മദ്യം നൽകിയിരുന്നു

ആൺ സുഹൃത്ത് പീഡിപ്പിക്കുന്നതിനെ കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴി കേസിൽ നിർണായകമായി

പെരുമ്പാവൂർ| കുറുപ്പംപടി പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് അമ്മയും ആൺ സുഹൃത്തും ചേർന്ന് പെൺകുട്ടികൾക്ക് നിരന്തരം മദ്യം നൽകിയിരുന്നുവെന്നും തുട‍ർന്നായിരുന്നു ക്രൂര പീഡനമെന്നുമാണ് ലഭിക്കുന്ന വിവരം. ക്ലാസ് ടീച്ചറുടെ മൊഴിയിലും കുട്ടികളുടെ മൊഴികളിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.കേസിൽ പ്രതിചേർക്കപ്പെട്ട പെൺകുട്ടികളുടെ അമ്മയെ ഇന്നലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇന്നലെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രിയോടെയായിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും ആൺ സുഹൃത്ത് പീഡിപ്പിക്കുന്നതിനെ കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴി കേസിൽ നിർണായകമായി. കഴിഞ്ഞദിവസം അറസ്റ്റിലായ ആൺ സുഹൃത്ത് ധനേഷും മൂന്നുമാസമായി അമ്മയ്ക്ക് പീഡനത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെയാണ് ടാക്സി ഡ്രൈവറായ ധനേഷ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാൻ കാരണമായത്. പ്രതി റിമാൻഡിലാണ്.

പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വർഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതൽ അടുത്ത ഇയാൾ ശനി, ഞായർ ദിവസങ്ങളിൽ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

You might also like

-