ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിക്കും കോൺഗ്രസ് സഖ്യത്തിനും തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും.
![](https://indiavisionmedia.com/wp-content/uploads/2019/12/jharkhand.gif)
ഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യമാകെ പടരുന്നതിനിടെ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിക്കും കോൺഗ്രസ് സഖ്യത്തിനും തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും. അഞ്ച് ഘട്ടമായി 81 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം (JMM), രാഷ്ട്രീയ ജനതാദൾ(RJD) എന്നിവർ നേതൃത്വം നൽകുന്ന മഹാസഖ്യവും ബി.ജെ.പിയും തമ്മിലായിരുന്നു പോരാട്ടം. എന്നാല്‍ മഹാസഖ്യത്തിന് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായാൽ ജാർഖണ്ഡിൽ ബിജെപിക്ക് അധികാരത്തുടർച്ചയുണ്ടാകില്ല.
ആദിവാസികളുടെ പതല്‍ഗഡി പ്രക്ഷോഭവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാരിനെതിരെ ഉയർന്നു വന്നത്.ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ (AJSU) പിന്തുണയിലാണ്2014-ൽ 37 സീറ്റുകളുമായി ബ.ജെ.പി അധികാരത്തിലെത്തിയത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ എ.ജെ.എസ്.യു ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഗോത്രവര്‍ഗക്കാരനല്ലാത്ത മുഖ്യമന്ത്രി രഘുബര്‍ദാസിനെ മുൻനിർത്തിയാണ് ഇത്തവണയും ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ജെ.എം.എം കോണ്‍ഗ്രസ് ആര്‍.ജെ.ഡി സഖ്യത്തിന്‍റെ നേതാവ്.
ജാര്‍ഖണ്ഡിലെ ആദ്യമുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രചാതാന്ത്രിക് പാർട്ടിയും മത്സരംഗത്തുണ്ടായിരുന്നു. ഇവർ സർക്കാർ രൂപീകരണത്തിൽ നിർണായകമായേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.