അർധരാത്രി കശ്മീർ താഴ്‍വരയിൽ സൈന്യം പ്രധാന നേതാക്കൾ വീട്ടുതടങ്കലിൽ

മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്.

0

ശ്രീനഗർ: അർധരാത്രി കശ്മീർ താഴ്‍വരയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ വലിയ എന്തോ നീക്കത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നടത്തിയ ഉന്നത തല ചർച്ചകൾക്ക് പിന്നാലെയാണ് അർധരാത്രി നാടകീയ നീക്കങ്ങൾ. ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കാനുള്ള ബില്ലുകളിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയിരുന്നു.

സംസ്ഥാനത്ത് അർധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ റാലികളോ പ്രതിഷേധപ്രകടനങ്ങളോ നടത്തരുതെന്നാണ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. എന്നാൽ സംസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതർ അറിയിച്ചു.

പലയിടത്തും മൊബൈൽ ഇന്‍റർനെറ്റ് സേവനം തടഞ്ഞു വച്ചിരിക്കുകയാണ്. ചിലയിടത്ത് ബ്രോഡ് ബാന്‍റ് സേവനവും തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 15 വരെ ഈ സേവനങ്ങളെല്ലാം തടഞ്ഞു വയ്ക്കുമെന്നാണ് വിവരം.സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ സർവകലാശാല ഓഗസ്റ്റ് 5 മുതൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

വൻ സൈനിക വിന്യാസം, പരിഭ്രാന്തിയോടെ ജനം

അമർനാഥ് യാത്രയോടനുബന്ധിച്ച് ആദ്യം പതിനയ്യായിരം സൈനികരെയാണ് കശ്മീർ താഴ്‍വരയിൽ ആദ്യം വിന്യസിച്ചത്. പിന്നീട് ഇരുപതിനായിരം അർധസൈനികരെക്കൂടി സംസ്ഥാനത്തേക്ക് അയച്ചു. വലിയ സൈനികവിന്യാസം തുടങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി. ഏതാണ്ട് മുപ്പത്തയ്യായിരം സൈനികരെ സംസ്ഥാനത്തേയ്ക്ക് അധികമായി വിന്യസിച്ചെന്നാണ് വിവരം.

അമർനാഥ് യാത്ര വെട്ടിക്കുറയ്ക്കാൻ തീർത്ഥാടകർക്ക് നിർദേശം നൽകുകയും യാത്രയ്ക്ക് നേരെ പാക് ഭീകരർ ആക്രമണം നടത്താ പദ്ധതിയിട്ടിരുന്നെന്നും യാത്രാപാതയിൽ നിന്ന് അമേരിക്കൻ സ്നൈപ്പർ ഗൺ അടക്കം ആയുധങ്ങൾ കണ്ടെടുത്തെന്നും സേനയിലെ ഉന്നതർ തന്നെ വാർത്താ സമ്മേളനം നടത്തി പറഞ്ഞു. ഇതിന് പിന്നാലെ, വിനോദസഞ്ചാരികളോട് അടക്കം മടങ്ങാൻ നിർദേശിക്കുകയും ചെയ്തു.

എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ, ആളുകൾ എടിഎമ്മുകൾക്ക് മുന്നിൽ ക്യൂ നിന്നു. അവശ്യസാധനങ്ങൾ വാരിക്കൂട്ടി. എടിഎമ്മുകൾ കാലിയായി, സ്റ്റേഷനറിക്കടകളും. പെട്രോളും ഡീസലും കിട്ടാനില്ലാത്ത അവസ്ഥയായി. സംസ്ഥാനത്ത് നിന്ന് മടങ്ങിപ്പോകാൻ സഞ്ചാരികൾ തിരക്ക് കൂട്ടിയതോടെ, വിമാനനിരക്ക് കുത്തനെ ഉയർന്നു. ടിക്കറ്റുകൾ കിട്ടാനില്ലാത്ത നില വന്നു. ഒടുവിൽ എയർ ഇന്ത്യ 10,000 രൂപ പരിധി പ്രഖ്യാപിച്ച് അധികവിമാനങ്ങൾ നിയോഗിച്ചു.

നിലവിൽ കർശന സുരക്ഷയിലാണ് ജമ്മു കശ്മീർ. മിക്ക പ്രധാന റോഡുകളിലും ബാരിക്കേഡുകൾ വച്ചിട്ടുണ്ട്. ശ്രീനഗറിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന ഇടങ്ങളിലെല്ലാം ശക്തമായ പരിശോധനയുണ്ട്. കലാപമുണ്ടായാൽ തടയാനുള്ള പൊലീസ് സന്നാഹം ഇപ്പോഴേ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. ഇനിയെന്ത് സംഭവിക്കുമെന്നറിയാതെ ആശങ്കയിലും പരിഭ്രാന്തിയിലുമാണ് സാധാരണക്കാർ.

You might also like

-