ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്. 2800 പേരെ കസ്റ്റഡിയിൽ
കശ്മീരിൽ ഭീകരർക്കായി 14-ാം ദിവസവും തെരച്ചിൽ നടത്തി അനന്ത്നാഗ് മേഖലയിലാണ് തെരച്ചിൽ. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുന്നു. പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്.
ശ്രീനഗർ | പഹൽഗം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടപടികൾ തുടരുകയാണെന്നും ഐജി അറിയിച്ചു. സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും ഉന്നത ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.
കശ്മീരിൽ ഭീകരർക്കായി 14-ാം ദിവസവും തെരച്ചിൽ നടത്തി അനന്ത്നാഗ് മേഖലയിലാണ് തെരച്ചിൽ. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുന്നു. പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ ഇന്ത്യൻ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. അതേസമയം നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക് ദർ വ്യക്തമാക്കി.
പാകിസ്ഥാന് ചുട്ട മറുപടി നൽകുമെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് രാജ്യം ആഗ്രഹിക്കുന്ന തിരിച്ചടി ഉണ്ടാകുമെന്നും അതിർത്തി കാക്കുന്ന സൈനികൾക്ക് പൂർണ പിന്തുണയെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്ര അതിർത്തി വഴി കടന്നുകയറിയ പാക് പൗരനെ പഞ്ചാബിലെ ഗുരുദാസ്പൂരിൽ സുരക്ഷാസേനയും പൊലീസും ചേർന്ന് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് തിരിച്ചറിയൽ രേഖകളും നിറയെ പാക്കിസ്ഥാൻ കറൻസിയും കണ്ടെടുത്തു. മെയ് 3 ന് രാത്രിയാണ് ഇയാൾ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു കയറിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പഞ്ചാബ് പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ഇയാളെ ചോദ്യം ചെയ്തു വരികയാണ്.