ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം
തൊഴിൽസമരങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്നും പി രാജീവ് പറഞ്ഞു. വമ്പൻ നിക്ഷേപ പ്രഖ്യാപനത്തോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനോടകം കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു

കൊച്ചി | സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി. തൊഴിൽസമരങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്നും പി രാജീവ് പറഞ്ഞു. വമ്പൻ നിക്ഷേപ പ്രഖ്യാപനത്തോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനോടകം കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചു. കേരളത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പി രാജീവ് വ്യക്തമാക്കി. നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ നിക്ഷേപങ്ങൾക്ക് ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്‌സുകളിൽ മാറ്റം വരുത്താം. കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.
പുതിയ സ്ഥാപനങ്ങളുടെ പുതിയ പദ്ധതികളും നിലവിലുള്ള സ്ഥാപനങ്ങളുടെ വികസന പദ്ധതികളും ചേർത്താണ് ഒന്നര ലക്ഷം കോടിക്കപ്പുറമുള്ള സംരംഭ പ്രഖ്യാപനം വ്യവസായ മന്ത്രി നടത്തിയത്. നിലവിൽ പ്രവർത്തിക്കുന്ന 24 ഐടി കമ്പനികളുടെ പദ്ധതി വിപുലീകരണവും ഇതിൽപ്പെടും. അദാനി ഗ്രൂപ്പിന്റെ മുപ്പതിനായിരം കോടിയും ലുലു ഗ്രൂപ്പിൻറെയും ഷറഫ് ഗ്രൂപ്പിന്റെ 5000 കോടിയും ആസ്റ്റർ ഗ്രൂപ്പിന്റെ 850 കോടിയും ഉൾപ്പെടും. നിക്ഷേപവുമായി ബന്ധപ്പെട്ട അന്തിമധാരണയല്ല മറിച്ച് താൽപര്യപത്രമാണ് ഈ സ്ഥാപനങ്ങളുമായെല്ലാം ഒപ്പിട്ടിരിക്കുന്നത്. നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രം ചേർത്താണ് അന്തിമ കണക്കെന്നാണ് മന്ത്രിയുടെ അവകാശവാദം.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുസ്ലിം ലീഗ് നേതാവും മുൻ വ്യവസാന മന്ത്രിയുമായ പികെ കുഞ്ഞാലികുട്ടി എന്നിവർ സമാപന വേദിയിലെത്തി. വികസനത്തിന് വേണ്ടി കേന്ദ്രത്തിനും കേരളവും ഒരുമിച്ച് നിൽക്കാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രം അനുവദിച്ച ഗെയിൽ, വിഴിഞ്ഞം, ഹൈപ്പർ ലൈൻ, ദേശീയ പാത വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയ കേരളത്തെ കേന്ദ്രമന്ത്രി അഭിനന്ദനിച്ചു.